കാബൂൾ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ താലിബാനെതിരെ പ്രതിഷേധ പ്രകടനവുമായി അഫ്ഗാൻ വനിതകൾ രംഗത്തെത്തി. ഭരണകൂടം സ്ത്രീകൾക്ക് മാത്രമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്യണമെന്നുള്ള ആവശ്യവുമായാണ് അവർ തെരുവിലിറങ്ങിയത്. തടവിലാക്കപ്പെട്ട സ്ത്രീകളാണ് തങ്ങളെന്നും ഈ ദിനം ആഘോഷിക്കാൻ തങ്ങൾക്ക് അവകാശമില്ലെന്നും ജുൻബിഷ് ഇറ്റ്ലാഫ് ഖോദ്ജോഷ് സനാൻ അംഗം ജോലിയ പർസ പറഞ്ഞു.
2021-ൽ അഫ്ഗാനിലെ അധികാരം പിടിച്ചടക്കിയതിനുശേഷം സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്ന നിലപാടാണ് താലിബാൻ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. ആദ്യം സർവ്വകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാൻ പിന്നീട് സെക്കൻഡറി വിദ്യാഭ്യാസത്തിനും വിലക്ക് ഏർപ്പെടുത്തി. കൂടാതെ രാജ്യത്തു പ്രവർത്തിച്ചുകൊണ്ടിരുന്ന എൻജിഒ കളിലെ വിവിധ വനിതാ ജീവനക്കാർക്കും തൊഴിൽ വിലക്ക് ഏർപ്പെടുത്തി. താലിബാൻ സർക്കാർ അഫ്ഗാനിസ്ഥാനിൽ ജിമ്മുകളിലും പാർക്കുകളിലും പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.
മറ്റുരാജ്യങ്ങളിലെ സ്ത്രീകൾക്കുള്ള എല്ലാ അവകാശങ്ങളും തങ്ങൾക്കും ലഭിക്കണം. ഏതൊരു സർക്കാർ സർക്കാരിതര ജോലിയും ചെയ്യാൻ ഞങ്ങൾ പ്രാപ്തരാണ്. പ്രതിഷേധക്കാരിലൊരാളായ സൂഫിയ ആരിഫി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം അഫ്ഗാൻ സ്ത്രീ സമൂഹത്തിനായി കൂടുതൽ ശ്രദ്ധ നൽകണമെന്നു മറ്റൊരു പ്രതിഷേധക്കാരി പറഞ്ഞു.
അഫ്ഗാനിലെ മനുഷ്യവകാശലംഘനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് യുഎൻ പ്രതിനിധി റിച്ചാർഡ് ബെനറ്റ് കഴിഞ്ഞ ദിവസം മനുഷ്യാവകാശകൗൺസിലിനു മുമ്പിൽ അവതരിപ്പിച്ചു. ഇതിൽ അഫ്ഗാനിസ്ഥാനിലെ കൊടും ക്രൂരതകൾ അവർ എടുത്ത് കാട്ടിയിട്ടുണ്ട്. വിദ്യഭ്യാസം നിഷേധം, ശൈശവവിവാഹം, ലൈംഗീകാതിക്രമം തുടങ്ങിയ മറ്റ് വിഷയങ്ങളും റിപ്പോർട്ടിലുണ്ട്.
Comments