കോഴിക്കോട്: ഇസ്ലാം മതത്തിൽ നിലനിൽക്കുന്ന നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ച നടനും അഭിഭാഷകനുമായ ഷുക്കൂറിന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഭീഷണി. ഇതേതുടർന്ന് അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. ലക്ഷ്മി നഗർ ഹാജി റോഡിലുള്ള വീടിന് മുന്നിൽ രണ്ട് പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഇസ്ലാമിക നിയമപ്രകാരം പിതാവിന്റെ മരണാനന്തരം സ്വത്ത് മുഴുവനായും പെൺമക്കൾക്ക് കിട്ടാത്ത സാഹചര്യം മറികടക്കാൻ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാമതും നടൻ വിവാഹം കഴിച്ചതാണ് ഭീഷണികൾക്ക് കാരണമായത്. തുല്യത എന്ന മാനവിക സങ്കൽപത്തിന് നിരക്കാത്ത വ്യവസ്ഥ ഇസ്ലാമിൽ നിലനിൽക്കുന്നുവെന്നും പെൺകുട്ടികൾക്ക് വിവേചനം നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യയും മഞ്ചേശ്വരം ലോ കാമ്പസ് ഡയറക്ടറുമായ ഷീന ഷുക്കൂറിനെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഷുക്കൂർ വീണ്ടും വിവാഹം കഴിച്ചത്. ഇതിലൂടെ മാതാപിതാക്കളുടെ സ്വത്ത് പൂർണ്ണമായും മക്കൾക്ക് ലഭിക്കും. ഇതിന് പിന്നാലെയാണ് ഭീഷണി.
വനിതാ ദിനത്തിൽ ഹോസ്ദുർഗ് സബ് രജിസ്ട്രാർ മുമ്പാകെയായിരുന്നു അഡ്വ സി.ഷുക്കൂറും ഷീന ഷുക്കൂറും വിവാഹം രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അന്ന് മുതൽ തന്നെ വിമർശിച്ചും, ഭീഷണിപ്പെടുത്തിയും പോസ്റ്റുകൾ വന്നിരുന്നു. തലയെടുക്കുമെന്നും വീട് തകർക്കുമെന്നുമടമക്കമാണ് ഭീഷണി. ഇതിനിടെ ഷുക്കൂർ രണ്ടുതവണ യാദൃച്ഛികമാണെങ്കിലും റോഡപകടത്തിൽ പെട്ടിട്ടുണ്ട്. ഇനി ഒരപകടം ഉണ്ടായാലും അത്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം പറയുന്നു.
എന്നാൽ പോലീസ് സംരക്ഷണം താൻ ആവശ്യപ്പെട്ടില്ലെന്നും രണ്ടു പൊലീസുകാർ രാപ്പകൽ വീടിന് കാവൽ നിൽക്കുന്നതിൽ മാനസിക പ്രയാസമുണ്ടെന്നും ഷുക്കൂർ പറയുന്നു. ഷുക്കൂറിനെതിരെ ഭീഷണിയുമായി ഫത്വ കൗൺസിൽ അടക്കമുള്ള സംഘടനകൾ പ്രതിഷേധിച്ചിട്ടുണ്ട്. ഇസ്ലാം മതം മുന്നോട്ട് വെയ്ക്കുന്ന വ്യവസ്ഥകൾക്ക് അനുസരിച്ച് മാത്രമെ സ്വത്ത് വിനിയോഗിക്കാവുള്ളൂ എന്നും, ഇസ്ലാമിക നിയമം മറികടക്കാനാണ് ഷുക്കൂർ രജിസ്റ്റർ വിവാഹം നടത്തിയതെന്നും ഫത്വ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെയാണ് അഡ്വ.സി.ഷുക്കൂർ ശ്രദ്ധ നേടിയത്.
Comments