ന്യൂഡൽഹി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായുള്ള ഉഭയകക്ഷി ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെടുന്നതിൽ ആശങ്ക ഉന്നയിച്ചു. ക്ഷേത്രങ്ങൾ തകർക്കുന്ന സംഭവങ്ങൾ ഇന്ത്യൻ ജനതയെ ആശങ്കയിലാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഓസ്ട്രേലിയയിൽ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വളരെ ഖേദകരമായ കാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഈ വിഷയം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൽബനിസിനെ അറിയിച്ചുവെന്നും, ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും മുൻഗണന നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണത്തെക്കുറിച്ചും പ്രധാനമന്ത്രിമാർ ചർച്ച നടത്തി.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് അധികാരമേറ്റതിന് ശേഷമുള്ള ഇന്ത്യയിലേക്കുള്ള ആദ്യ ഉഭയകക്ഷി സന്ദർശനമാണ് ഇത്.
സ്പോർട്സ്, ഓഡിയോ വിഷ്വൽ കോ-പ്രൊഡക്ഷൻ, സോളാർ ടാസ്‌ക് ഫോഴ്സ് എന്നിവയിലെ സഹകരണം സംബന്ധിച്ച കരാറുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആൽബനീസും ഒപ്പുവച്ചു.
പ്രതിരോധം, ശുദ്ധ ഊർജം, വിദ്യാഭ്യാസം, സാമ്പത്തിക മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ന്യൂഡൽഹിയും കാൻബെറയും ശ്രമിക്കും. പുനരുപയോഗ ഊർജ മേഖലയിൽ സഹകരണം വർധിപ്പിക്കാൻ അവർ സമ്മതിച്ചതായും ഓസ്ട്രേലിയയുമായുള്ള സഹകരണത്തിന്റെ രണ്ട് മേഖലകളായി ക്ലീൻ ഹൈഡ്രജനും സൗരോർജ്ജവും തിരിച്ചറിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, തൊഴിലാളികൾ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ എന്നിവർക്ക് പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്ന മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി കരാറിന്റെ ചർച്ചകളിലെ പുരോഗതിയും ഇരു പ്രധാനമന്ത്രിമാരും ചർച്ചചെയ്തു.
രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായി ആൽബനിസ് കൂടിക്കാഴ്ച നടത്തി. രാജ്ഘട്ട് സന്ദർശിച്ച അദ്ദേഹം മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. 2017-ലായിരുന്നു ഒരു ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ അവസാന ഇന്ത്യാ സന്ദർശനം. 2022-ലും 2023-ലും ഇരുപക്ഷവും തമ്മിലുള്ള ഉന്നതതല ഇടപെടലുകൾക്കും മന്ത്രിതല യാത്രകളുടെ കൈമാറ്റത്തിനും ശേഷമാണ് അൽബാനീസിന്റെ സന്ദർശനം.
Comments