വെളളിയാഴ്ച നടന്ന ഹയർ സെക്കൻണ്ടറി പരീക്ഷയിൽ കുട്ടികൾക്ക് നൽകിയ ചോദ്യക്കടലാസിലെ ചുവന്ന അക്ഷരങ്ങൾ വിദ്യാഭ്യാസ വകുപ്പിലെ കമ്യൂണിസ്റ്റ്വൽക്കരണത്തിന്റെ അടയാളമാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി എസ് ഗോപകുമാർ ആരോപിച്ചു. കാലങ്ങളായി പൊതു പരീക്ഷകൾക്ക് ചോദ്യക്കടലാസ് അച്ചടിക്കുന്നത് കറുത്ത മഷിയിലാണ്. കുട്ടികൾക്ക് ചോദ്യങ്ങൾ വ്യക്തമാകാനും വായിക്കാനുമുള്ള സൗകര്യം പരിഗണിച്ചാണ് ചോദ്യപേപ്പർ ഇത്തരത്തിൽ അച്ചടുക്കുന്നതെന്ന് ഗോപകുമാർ പറഞ്ഞു. ഇതിന് മുമ്പ് ക്ലാസ് മുറിയിലെ കറുത്ത ബോർഡുകൾക്ക് പകരം പച്ച ബോർഡുകൾ സ്ഥാപിച്ച് വിദ്യാഭ്യാസ മേഖലയിൽ ഇസ്ലാമികവൽക്കരണത്തിനായി ലീഗ് ശ്രമിച്ചിരുന്നു. ഇതിനെക്കാൾ ഭികരമാണ് കമ്മ്യൂണിസ്റ്റ് വൽകരണമെന്നും അദ്ദേഹം പറഞ്ഞു.
ആയാസരഹിതമായി വായിക്കാൻ വെളുപ്പിലെ കറുത്ത അക്ഷരങ്ങളാണ് കണ്ണുകൾക്ക് നല്ലതെന്ന് ശാസ്ത്രമെന്നും വെള്ളിയാഴ്ച ആരംഭിച്ച ഹയർ സെക്കൻഡറി സെക്കൻഡ് ലാംഗ്വേജ് ഹിന്ദി, മലയാളം, സംസ്കൃതം വിഷയങ്ങളുടെ ചോദ്യപേപ്പറുകൾ ഭരണകക്ഷിയുടെ കൊടിയുടെ നിറത്തിൽ അച്ചടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ചോദ്യപേപ്പറിന്റെ നിറംമാറ്റം അദ്ധ്യാപകർക്കും കുട്ടികൾക്കും അമ്പരപ്പ് സൃഷ്ടിച്ചു. ചോദ്യപേപ്പറുകളുടെ കെട്ട് പൊട്ടിച്ചപ്പോഴാണ് അദ്ധ്യാപകർ നിറംമാറ്റം അറിയുന്നത്. ചോദ്യപേപ്പർ ലഭിച്ച കുട്ടികളും അമ്പരന്നു പോയി.
ഉദ്യോഗസ്ഥർ മാത്രമാണിതിന് പിന്നിലെന്ന് കരുതാൻ സാധിക്കില്ല. കറുപ്പിനോട് മുഖ്യമന്ത്രിക്കുള്ള വിരോധത്തിന് പിന്തുണ പ്രഖ്യപിക്കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമമാണോ എന്നുപോലും സംശയിക്കണമെന്നും കമ്യൂണിസം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ഭയാനകമായി ഗ്രസിച്ചിരിക്കുന്നതായാണ് ഇതിൽ നിന്നും മനസിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments