ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 12(ഞായർ) കർണ്ണാടക സന്ദർശിക്കും. 16,000 കോടി രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് അദ്ദേഹം മാണ്ഡ്യയിലെ പ്രധാന റോഡുകളുടെ സമർപ്പണവും തറക്കല്ലിടലും നടത്തും. ഹുബ്ബാലി-ധാർവാഡിലെ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും.
ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. എൻഎച്ച് 275-ന്റെ ബെംഗളൂരു-നിദാഘട്ട-മൈസൂർ ഭാഗത്തിന്റെ 6-വരിപ്പാതയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഏകദേശം 8480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ഇത് ബെംഗളൂരു- മൈസൂരുവിനും ഇടയിലുള്ള യാത്രാ സമയം 3 മണിക്കൂർ 15 മിനിറ്റായി കുറക്കും. കൂടാതെ ഈ മേഖലയിലെ സാമൂഹിക സാനപത്തിക വികസനത്തിന് സഹായിക്കും.
മൈസൂരു-ഖുഷാൽനഗർ 4 വരി പാതയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. 92 കിലോമീറ്ററാണ് ഈ റോഡിന്റെ നീളം. 4130 കോടിരൂപ ചെലവിലാണ് ഈ പദ്ധതി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ധരാവാഡ് പന്ത്രണ്ടിന് രാഷ്ട്രത്തിന് സമർപ്പിക്കും. 850 കോടി ചെലവിൽ നിർമ്മിച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിൽ 4 വർഷത്തെ ബി.ടെക് പ്രോഗ്രാമുകൾ, ഇന്റർ ഡിസിപ്ലിനറി 5 വർഷത്തെ ബിഎസ്-എംഎസ് പ്രോഗ്രാം, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകൾ എന്നിവയാണ് ഇവിടെ ആരംഭിക്കുന്നത്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോമായ ശ്രീ സിദ്ധാരൂധ സ്വാമിജി ഹുബ്ബള്ളി റെയിൽ വേ സ്റ്റേഷൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. 1507 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം അടുത്തിടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ചിരുന്നു. മേഖലയിലെ കണക്ടിവിറ്റി വർധിപ്പിക്കുന്നതിനായി ഹൊസപേട്ട – ഹുബ്ബള്ളി – തിനൈഘട്ട് സെക്ഷന്റെ വൈദ്യുതീകരണവും ഹൊസപേട്ട സ്റ്റേഷന്റെ നവീകരണവും പ്രധാനമന്ത്രി സമർപ്പിക്കും. പുനർവികസിപ്പിച്ച ഹൊസപേട്ട സ്റ്റേഷൻ യാത്രക്കാർക്ക് സൗകര്യപ്രദവും ആധുനികവുമായ സൗകര്യങ്ങൾ ഒരുക്കും. ഹംപി സ്മാരകങ്ങൾ പോലെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഹുബ്ബള്ളി-ധാർവാഡ് സ്മാർട്ട് സിറ്റിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. കൂടാതെ ജയദേവ ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് സെന്ററിന്റെ തറക്കല്ലിടൽ ചടങ്ങും നടക്കും. ധർവ്വാഡ് മേഖലയിലെ ജലവിതരണം വർധിപ്പിക്കുന്നതിനായി ധാർവാഡ് മൾട്ടി വില്ലേജ് വാട്ടർ സപ്ലൈ സ്കീമിന് പ്രധാനമന്ത്രി തറക്കല്ലിടും. തുപ്പരിഹള്ള വെള്ളപ്പൊക്ക നാശനഷ്ട നിയന്ത്രണ പദ്ധതിക്കും അദ്ദേഹം തുടക്കമിടും. വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ലഘൂകരിക്കലാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംരക്ഷണ ഭിത്തികളും കായൽ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു.
Comments