ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാനായും കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെയെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് സമിതി കൺവീനറായും നിയമിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് ഇരുവരെയും നിയോഗിച്ചത്. 25 അംഗ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചെയർമാനായിട്ടാണ് ബസവരാജ് ബൊമ്മൈ നിയമിതനായത്. 14 അംഗ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് സമിതിയുടെ കൺവീനറായിട്ടാണ് ശോഭ കരന്ദ്ലാജെ നിയമിക്കപ്പെട്ടത്. മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീലിനെയും തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയിൽ അംഗങ്ങളാക്കിയിട്ടുണ്ട്.
അതേസമയം കർണാടക തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചുമതല കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനാണ്. സഹപ്രഭാരിയായി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണമലൈയെയും ബിജെപി ദേശീയ അദ്ധ്യക്ഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. 224-അംഗ മന്ത്രിസഭയിൽ വിജയം ആവർത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. കർണാടക നിയമസഭയിൽ നിലവിൽ 120 സീറ്റുകളാണ് ബിജെപിയ്ക്ക് ഉള്ളത്. സഭയിൽ കോൺഗ്രസിന് 72-ഉം ജെഡിഎസിന് 30 അംഗങ്ങളുമാണുള്ളത്.
പ്രായാധിക്യത്തെ തുടർന്ന് ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം ഒഴിഞ്ഞതിനെ തുടർന്നാണ് ബൊമ്മൈ മുഖ്യമന്ത്രി ആകുന്നത്. സംസ്ഥാനത്തെ രാജ്യത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ബസവരാജ് ബൊമ്മൈ സർക്കാരിന് കഴിഞ്ഞു. പോപ്പുലർ ഫ്രണ്ട് നിരോധനവും വികസനവും ഉയർത്തിക്കാട്ടിയാണ് ഇത്തവണ സംസ്ഥാനത്ത് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.
Comments