തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണത്തിനെതിരെ എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ മാനനഷ്ട കേസ് കൊടുക്കാൻ തീരുമാനിച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ അതിന് തയ്യാറാവാത്തത് മടിയിൽ കനമുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വപ്നയുടെ ആരോപണത്തിൽ കഴമ്പുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി മൗനം അവലംബിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്വപ്നക്കെതിരെ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ച എംവി ഗോവിന്ദന് എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ കൊണ്ട് കേസ് കൊടുപ്പിക്കാൻ സാധിക്കാത്തത്? മുഖ്യമന്ത്രി കേരളത്തിന്റെ ഭരണത്തലവനാണ്. അദ്ദേഹത്തിനെതിരെ അന്താരാഷ്ട്ര സ്വർണക്കള്ളക്കടത്ത് കേസിൽ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചിട്ടുള്ളത്. ഈ കാര്യത്തിൽ ജനങ്ങൾക്ക് വിശദീകരണം കൊടുക്കാൻ പിണറായി വിജയൻ ബാധ്യസ്ഥനാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഡോളർക്കടത്ത് പോലെ നിരവധി ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ അദ്ദേഹം തെറ്റ് ചെയ്തെന്ന് ജനങ്ങൾക്ക് കരുതേണ്ടി വരും. ചില കാര്യങ്ങൾ സ്വപ്ന തുറന്നു പറഞ്ഞപ്പോൾ സാഷ്ടാംഗം കീഴടങ്ങിയ കടകംപ്പള്ളിയും ശ്രീരാമകൃഷ്ണനും കേസ് കൊടുക്കാൻ തയ്യാറാകുമോയെന്ന് കണ്ടറിയണം. എം.വി ഗോവിന്ദന് ആർജവമുണ്ടെങ്കിൽ മുഖ്യമന്ത്രിയെ കൊണ്ട് കേസ് കൊടുപ്പിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Comments