തൃശൂർ : നീന്തൽ കുളത്തിലെ പരിശീലനത്തിനിടയിൽ പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. പറപ്പൂർ ചാലക്കൽ സ്വദേശി പ്രസാദിന്റെ മകൻ നവദേവാണ് കുളത്തിൽ മുങ്ങി മരിച്ചത്. പറപ്പൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നവദേവ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വൈകിട്ട് പോന്നോരിലെ നീന്തൽ കുളത്തിൽ പരിശീലനത്തിനെത്തിയതായിരുന്നു നവദേവ്.
വർഷങ്ങളായി ഫീമോഫീലിയ രോഗത്തിന് ചികിത്സയിലായിരുന്നു നവദേവ്. ഇതിന്റെ ഭാഗമായി രണ്ടാഴ്ച കൂടുമ്പോൾ ഇഞ്ചക്ഷൻ എടുത്തിരുന്നു. ഇഞ്ചക്ഷൻ എടുത്ത കുട്ടിയോട് വീട്ടിൽ വിശ്രമിക്കാൻ അമ്മ പറഞ്ഞിരുന്നു. എന്നാൽ ഇത് കേൾക്കാതെ നവദേവ് നീന്താൻ പോവുകയായിരുന്നു. ട്യൂബിൽ കുളത്തിലിറങ്ങിയതിന് പിന്നാലെ കുട്ടിയെ കാണാതാവുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ സഹോദരൻ മറ്റുള്ളവരെ വിവരമറിയിച്ചു. ഓടിയെത്തിയവർ വെള്ളത്തിൽ മുങ്ങിപ്പോയ നവദേവിനെ എടുത്ത് തോളൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പേരാമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇഞ്ചക്ഷൻ എടുത്ത ദിവസങ്ങളിൽ നവദേവിന് തളർച്ച അനുഭവപ്പെടാറുണ്ടെന്ന് വീട്ടുകാർ പറയുന്നു.
Comments