കൊച്ചി: ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതിയെന്ന് വിമർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ട കൊച്ചി നഗരത്തിന്റെ വികസനത്തിന് വേണ്ടി കേന്ദ്രം അനുവദിച്ച കോടികള്‍ എവിടെപോയെന്ന് തുറന്നടിച്ച കേന്ദ്രമന്ത്രി, വിവിധ പദ്ധതികള്‍ക്കായി ചെലവിട്ട തുകയുടെ വിശദാംശങ്ങളും പുരോഗതിയും നഗരസഭ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
2016-മുതല്‍ രാജ്യത്തെ നഗരങ്ങളുടെ നിലവാരമുയര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടുണ്ട്. 166 കോടിയുടെ പശ്ചിമകൊച്ചി മലിനജല സംസ്കരണ പ്ലാന്റിന് അടക്കം എന്ത് സംഭവിച്ചു എന്ന് ഇതിന് ഉത്തരവാദപ്പെട്ടവര്‍ മറുപടി നൽകണമെന്നും, കരാര്‍ നൽകിയ വിവിധ പദ്ധതികളുടെ പുരോഗതി ജനങ്ങളോട് വിശദീകരിക്കാന്‍ മേയര്‍ തയാറാവണവെന്നും കേന്ദ്രമന്ത്രി കൂട്ടിചേർത്തു.
വിഷപ്പുക മൂലം ജനം പ്രാണവായുവിനായി പരക്കംപായുന്ന ഈ നഗരമെങ്ങനെ സ്മാര്‍ട്ട് സിറ്റിയാകുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. തലമുറകളുടെ ജീവൻ അപകടത്തിലാക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പിണറായി വിജയൻ തയാറാകണം. പിണറായി സര്‍ക്കാര്‍ സമ്മാനിച്ച പ്രളയവും വിഷവാതകവുമടക്കം രണ്ടാം മനുഷ്യനിര്‍മിത ദുരന്തമാണ് കൊച്ചി ഏറ്റുവാങ്ങുന്നതെന്നും, സാമന്ത മാദ്ധ്യമങ്ങള്‍ ‘ക്യാപ്ടനെ’ന്ന് വിശേഷിപ്പിക്കുന്ന പിണറായി വിജയന്റെ കെടുകാര്യസ്ഥത, കേരളത്തെ പിന്നോട്ടടിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് കൊച്ചിയില്‍ ഇന്ന് കാണുന്നതെന്നും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
Comments