ബെംഗളൂരു: ജനങ്ങൾ നൽകിയ സ്നേഹത്തെയും വിശ്വാസത്തെയും വികസനത്തിന്റെ രൂപത്തിൽ തിരിച്ചുനൽകാനാണ് ഇരട്ട എഞ്ചിൻ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയുടെ ഉദ്ഘാടന ചടങ്ങിനെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലെ മാണ്ഡ്യയിലെത്തിയാണ് 118 കിലോ മീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എക്സ്പ്രസ് വേയെ കുറിച്ച് സംസാരിക്കുകയാണ് ജനങ്ങൾ. പദ്ധതി പൂർത്തിയായതോടെ ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. രാജ്യത്തെ യുവജനങ്ങൾ അതീവ സന്തോഷത്തിലുമാണ്. എന്നാൽ ഇതേസമയം തിരക്കിലാണ് കോൺഗ്രസ്. പ്രധാനമന്ത്രിക്ക് ശവക്കുഴിയുണ്ടാക്കുന്ന തിരക്കിലാണവർ. മോദിയാണെങ്കിൽ പാവപ്പെട്ടവരുടെ ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനുള്ള തിരക്കിലാണ്. ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസമാണ് തന്റെ രക്ഷാകവചം. കർണാടകയെ ശാക്തീകരിക്കുന്ന തിരക്കിലായിരുന്നു താനെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർണാടകയിലെ ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുത്തതോടെ സംസ്ഥാനം പുരോഗതിയുടെ പാതയിലായെന്നും സമ്പന്നമാകാൻ തുടങ്ങിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് മൂന്ന് കോടിയിലധികം ഭവനങ്ങളാണ് നിർധനർക്ക് നിർമ്മിച്ച് നൽകിയത്. ഇതിൽ ഏറ്റവുമധികം വീടുകൾ നിർമ്മിച്ചിട്ടുള്ളത് കർണാടകയിലാണ്. ജൽജീവൻ മിഷനിലൂടെ കർണാടകയിലെ 40 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ പൈപ്പ് ലൈൻ കണക്ഷൻ ലഭിച്ചുവെന്നും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.
Comments