തിരുവനന്തപുരം : 14 വർഷം മുമ്പ് പതിനാലുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റീ പോസ്റ്റ് മാർട്ടം റിപ്പോർട്ട്. കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയുടെ തലയ്ക്കേറ്റ ക്ഷതം മരണ കാരണമായിരിക്കാം എന്നാണ് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. പാങ്ങോട് ഭരതന്നൂർ രാമശ്ശേരി വിജയ വിലാസത്തിൽ വിജയകുമാറിന്റെയും ഷീജയുടെയും മകൻ ആദർശ് വിജയ് ആണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ മാതാപിതാക്കൾക്ക് തോന്നിയ ദുരൂഹതകളാണ് കേസ് പുനരാരംഭിക്കാൻ കാരണം.
സംഭവദിവസം ശക്തമായ മഴ ഉണ്ടായിരുന്നെങ്കിലും കുട്ടിയുടെ വസ്ത്രങ്ങൾ നനയാതിരുന്നത് രക്ഷിതാക്കൾക്ക് സംശയം തോന്നിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശ്വാസകോശത്തിലോ ശരീരത്തിനുള്ളിലോ വെള്ളം കയറിയതായി രേഖപ്പെടുത്താഞ്ഞതും കൂടുതൽ സംശയത്തിന് കാരണമായി. കുളം വറ്റിച്ചപ്പോൾ മൺവെട്ടിക്കൈ ലഭിച്ചതായി പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ വസ്ത്രത്തിൽ നിന്ന് പീഡനവുമായി ബന്ധപ്പെട്ട തെളിവുകളും കൊലപാതക സൂചനയും ലഭിച്ചു. ഇതോടെയാണ് ലോക്കൽ പോലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ഉന്നത ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നത്. പ്രതിഷേധം കനത്തതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ കൊലപാതക സൂചന കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പിന്നീട് 2019-ൽ പുനരന്വേഷണം ആരംഭിച്ചതോടെ കുട്ടിയുടെ കല്ലറ തുറന്ന് റീ പോസ്റ്റ്മാർട്ടം നടത്തി. നട്ടെല്ലിനും കൈകൾക്കും ക്ഷതമേറ്റതായി റിപ്പോർട്ടിലുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ കുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുടുംബത്തിന് കൈമാറുകയായിരുന്നു.
2009-ൽ ഏപ്രിൽ അഞ്ചിന് വൈകിട്ട് 3 മണിയോടെയാണ് കുട്ടി വീട്ടിൽ നിന്നും പാൽ വാങ്ങുന്നതിനായി പോകുന്നത്. എന്നാൽ 800 മീറ്റർ അകലെയുള്ള രാമരശ്ശേരി ഏലായിലെ കൃഷിയിടത്തിലുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിലെ ആൾ സാന്നിധ്യവും രാമരശേരി കലുങ്കിൽ സ്ഥിരമായി വന്നിരിക്കുന്നവരെപ്പറ്റിയും പ്രദേശവാസികൾ അന്ന് തന്നെ പോലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു.
Comments