കാബൂൾ: കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ബൽഖ് പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മസാർ-ഇ-ഷെരീഫിൽ മാദ്ധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച പരിപാടിക്കിയിലായിരുന്നു ആക്രമണം.
അഫ്ഗാനിസ്ഥാനിൽ മൂന്ന് ദിവസത്തിനിടയിലുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമായിരുന്നു ഇത്. ശനിയാഴ്ച ഉണ്ടായ ചാവേർ ആക്രമണത്തിൽ ബൽഖ് പ്രവിശ്യ ഗവർണർ കൊല്ലപ്പെട്ടു. ഗവർണർ മുഹമ്മദ് ദാവൂദ് മുസമ്മിൽ കാര്യാലയത്തിലെ രണ്ടാം നിലയിലുള്ളപ്പോഴായിരുന്നു സ്ഫോടനം ഉണ്ടായത്. ചാവേർ എങ്ങനെയാണ് അവിടെ എത്തിയത് എന്നതിനെ സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും നിഗൂഢമാണെന്നും ബൽഖിന്റെ പോലീസ് വക്താവ് ആസിഫ് വസീരി പറഞ്ഞിരുന്നു.
താലിബാൻ സർക്കാരിന്റെ പ്രധാന എതിരാളിയാണ് ഐഎസ്-ഖൊറാസാൻ. അടുത്തിടെ അഫ്ഗാനിസ്ഥാനിലെ കാബൂൾ, ഹെറാത്ത്, ബൽഖ് പ്രവിശ്യകളിൽ ഈ ഭീകര സംഘം ആക്രമണം ശക്തമാക്കിയിരുന്നു. അഫ്ഗാനിൽ സംഘർഷം അവസാനിച്ചതായി താലിബാൻ അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാണ്.
Comments