തിരുവനന്തപുരം: എംവി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വന്തം അദ്ധ്വാനത്തിൽ നിന്നുള്ള പണം കൊണ്ടാണ് സുരേഷ് ഗോപി ചാരിറ്റി നടത്തുന്നതെന്നായിരുന്നു കെ. സുരേന്ദ്രന്റെ മറുപടി. ഈ പണമെടുത്താണ് അദ്ദേഹം പാവങ്ങൾക്ക് കൊടുക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടികാട്ടി. അദ്ദേഹത്തിന്റെ ചാരിറ്റിയ്ക്കെതിരെ എംവി ഗോവിന്ദൻ അപവാദ പ്രചരണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയെക്കൊണ്ട് സിനിമാ ഡയലോഗുകൾ തട്ടി വിട്ടാൽ ഒന്നും ബിജെപി കേരളത്തിൽ ജയിക്കില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞതിന് പിന്നാലെയാണ് കെ. സുരേന്ദ്രന്റെ കടുത്ത മറുപടി. സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കെതിരെ എംവി ഗോവിന്ദൻ നടത്തിയ അപവാദ പ്രചരണത്തിന് ലഭിച്ച മറുപടിയാണ് സുരേഷ് ഗോപിയുടെ പ്രസംഗമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി. പാവപ്പെട്ടവരുടെ വീട് വയ്ക്കാനുള്ള പണം കൊള്ളയടിക്കുന്ന നീച സംഘമാണ് ഗോവിന്ദന്റെ പാർട്ടിയെന്നും കൂട്ടിവച്ചതിൽ പത്തു പൈസ പാവങ്ങൾക്ക് കൊടുക്കാറുണ്ടോ എന്നും ബി ജെ പി അധ്യക്ഷൻ ചോദിച്ചു.
കഴിഞ്ഞ ദിവസം തൃശൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിനാണ് എംവി ഗോവിന്ദനെ പരാമർശിച്ചത്. ‘ശ്രീ ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ. കേരളം ഞാൻ എടുത്തിരിക്കും. ഒരു സംശയവും വേണ്ടാ. 2024ൽ ഞാൻ ഇവിടെ സ്ഥാനാർത്ഥിയാണെങ്കിൽ. രണ്ടു നേതാക്കൻമാർ മാത്രമാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്. മറ്റാർക്കും അതിൽ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എൽപ്പിക്കുകയാണെങ്കിൽ തൃശൂർ അല്ലെങ്കിൽ ഗോവിന്ദാ കണ്ണൂർ, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം, നിങ്ങളെയൊക്കെ അടിത്തറയിളക്കണം. അത്രയ്ക്ക് നിങ്ങൾ കേരള ജനതയെ ദ്രോഹിച്ചു. കണ്ണൂർ തരൂ എനിക്ക്. ഞാൻ തയ്യാറാണ്.’-എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
Comments