ബ്രഹ്മപുരം തീപിടിത്ത വിഷയത്തിൽ ഒടുവിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തീപിടിത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി പ്രവർത്തിച്ച സേനാംഗങ്ങൾക്ക് അഭിനന്ദനങ്ങളറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
“ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവര്‍ത്തനം നടത്തിയ കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റിനേയും സേനാംഗങ്ങളെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഫയര്‍ഫോഴ്സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
ഇവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും അവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുന്നതുമാണ്.” ഇതായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായിയുടെ പ്രതികരണം.
പോസ്റ്റിന് താഴെ മുഖ്യമന്ത്രിയെ വിമർശിച്ചും പരിഹസിച്ചും കമന്റുകൾ നിറയുകയാണ്. തീ അണയ്ക്കുന്നവരെ അഭിനന്ദിക്കാൻ ആണെങ്കിലും തീ പിടിച്ചെന്ന് സഖാവൊന്ന് സമ്മതിച്ചല്ലോ, അതിന് നന്ദിയുണ്ടെന്നായിരുന്നു കമന്റുകൾ. ചിലരുടെ കാർ കത്തിയപ്പോൾ ഓടിയെത്തിയ മുഖ്യമന്ത്രി, ഇത്ര ഗുരുതരമായ തീപിടിത്തം സംഭവിച്ച മേഖല സന്ദർശിക്കാൻ എത്താതിരുന്നത് എന്തുകൊണ്ടാണെന്നും അഭിപ്രായങ്ങളുയർന്നു.
Comments