എറണാകുളം:ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ ആരോഗ്യ സർവേ ഇന്ന് മുതൽ. ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവരുണ്ടെങ്കിൽ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ജനങ്ങളുടെ ആശങ്കയകറ്റാൻ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. മൊബൈൽ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി 202 ആശ പ്രവർത്തകർക്ക് പരിശീലനം നൽകി. അർബൻ ഹെൽത്ത് സെന്ററുകളിൽ ശ്വാസ് ക്ലിനിക്കുകളും ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും. പൊതുജനാരോഗ്യ വിദഗ്ധ ഡോ.സൈറു ഫിലിപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ആശ പ്രവർത്തകർക്ക് പരിശീലനം നൽകിയത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള അഞ്ച് മൊബൈൽ യൂണിറ്റുകളാകും ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുക.
കളമശേരി മെഡിക്കൽ കോളേജിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം കാക്കനാട് ഹെൽത്ത് സെന്ററിൽ ലഭ്യമാക്കും. മെഡിസിൻ, പൾമണോളജി, ഒഫ്ത്താൽമോളജി, പീഡിയാട്രിക്, സൈക്യാട്രി, ഡെർമറ്റോളജി എന്നീ വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. എല്ലാ അർബൻ ഹെൽത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കും. ഇവിടെ പൾമണറി ഫംഗ്ഷൻ ടെസ്റ്റ് നടത്താനാകും. മൊബൈൽ ലാബുകളിൽ നെബുലൈസേഷനും പൾമണറി ഫംഗ്ഷൻ ടെസ്റ്റിനുമുള്ള സൗകര്യങ്ങളുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ കണ്ടെത്തി ചികിത്സിയ്ക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് നടപടി.
Comments