ചണ്ഡിഗഢ്: കൊടുങ്ങല്ലൂരിലെ തിരുവള്ളൂർ ഗ്രാമത്തെ അഭിനന്ദിച്ച് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ അഖില ഭാരതീയ പ്രതിനിധി സഭ. ലഹരിയിൽ നിന്നും രോഗങ്ങളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും മുക്തമാക്കി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനായി ആർഎസ്എസ് കാര്യകർത്താക്കൾ നടത്തിയ പ്രവർത്തനങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടത്. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയാണ് അഖില ഭാരതീയ പ്രതിനിധി സഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചത്. എറിയാട് പഞ്ചായത്തിലാണ് തിരുവള്ളൂർ ഉൾപ്പെടുന്നത്.
തിരുവള്ളൂരിനെ മാതൃകാ ഗ്രാമമാക്കി മാറ്റാൻ കാര്യകർത്താക്കളുടെ നേതൃത്വത്തിലുള്ള ഗ്രാമവികസനസമിതിയുടെ പ്രവർത്തിക്കുന്നുണ്ട്. ജൈവകൃഷി, സാമ്പത്തിക സുരക്ഷിതത്വം, വിദ്യാഭ്യാസം, സാമൂഹ്യ പരസ്പരാശ്രയത്വം എന്നിവ കൈവരിക്കാൻ നിരന്തരമായ പ്രവർത്തനങ്ങളാണ് സമിതി നടത്തിയത്. തിരുവള്ളൂർ ഗ്രാമസേവാസമിതിയുടെ പ്രവർത്തനങ്ങളുടെ യൂട്യൂബ് ലിങ്കടക്കം വാർഷിക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമസേവാസമിതിയുടെ മേൽനോട്ടത്തിൽ ഗ്രന്ഥശാല സ്ഥാപിച്ചിട്ടുണ്ട് തിരുവള്ളൂരിൽ. വിദ്യാർത്ഥികൾക്ക് പഠനം നിലവാരം മെച്ചപ്പെടുത്താനാവശ്യമായ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു. വിദ്യാഭ്യാസം മുമ്പോട്ട് കൊണ്ടുപോകാൻ ധനസഹായം ആവശ്യമായവർക്ക് അത് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ കരിയർ ഗൈഡൻസ്, പഠനയാത്ര എന്നിവയും നടത്താറുണ്ട്.
സാസ്കാരിക മേഖലയിലും കൃത്യമായ ഇടപെടലാണ് ഗ്രാമസേവാസമിതി നടത്തുന്നത്. ഗീതാജ്ഞാന യജ്ഞങ്ങൾ, സേവസത്സംഗങ്ങൾ, തീർത്ഥയാത്രകൾ, വിദ്യാർഥി ശിബിരങ്ങൾ, രാമായണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. മാത്രമല്ല കളരി പരിശീലനം, വൃക്ഷപരിപാലനം, വൃക്ഷപൂജ, ഭൂമീ പൂജ എന്നിവ മഹിളാ സേവാ സമർപ്പൺ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്നു.
പരിസ്ഥിതി സംരക്ഷണവും ഗ്രാമ വികസന സമിതിയുടെ പ്രധാന ദൗത്യമാണ്. ലക്ഷ്യത്തിന്റെ 80 ശതമാനവും ഇതിനൊടകം തന്നെ കൈവരിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സംഘം മുൻകൈയെടുത്ത് നടത്തുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും വാർഷിക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments