ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഹുൽ ഗാന്ധി ലണ്ടൻ സന്ദർശന വേളയിൽ നടത്തിയ പരാമർശങ്ങളോട് അദ്ദേഹം പ്രതികരിച്ചു. വിദേശ മണ്ണിൽ ഇന്ത്യൻ പാർലമെന്റിനെ രാഹുൽ ഗാന്ധി അധിക്ഷേപിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെ പോയാലും തന്റെ മാതൃരാജ്യത്തെ പുകഴ്ത്തുന്നുവെന്ന് ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി. കർണാടകയിലെ കൊപ്പലിലെ ഗംഗാവതിയിൽ നടന്ന വിജയ് സങ്കൽപ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.
ലണ്ടനിലേക്കോ അമേരിക്കയിലേക്കോ പോകുമ്പോൾ പ്രധാനമന്ത്രി നമ്മുടെ രാജ്യത്തെ പുകഴ്ത്തുന്നു. എന്നാൽ, രാഹുൽ ഗാന്ധി ലണ്ടൻ സന്ദർശിച്ചപ്പോൾ നമ്മുടെ പാർലമെന്റിനെ അധിക്ഷേപിക്കുന്നു. ലണ്ടനിൽ ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിക്കുന്നു. രാഹുൽ ഗാന്ധി ‘ഭാരത് ജോഡോ യാത്ര’യ്ക്കായി കർണാടകയിലെത്തി. എന്നാൽ ലണ്ടനിൽ ‘ഭാരത് ടോഡോ’യെക്കുറിച്ച് സംസാരിക്കുന്നുവെന്ന് ബിശ്വ ശർമ്മ പറഞ്ഞു.
കർണാടകയുടെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുടെയും വികസനത്തിനായി പ്രധാനമന്ത്രി പ്രവർത്തിക്കുകയാണ്. കർണാടകയിൽ ബിജെപിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരണം. വിധാൻസഭാ തിരഞ്ഞെടുപ്പ് സെമി ഫൈനൽ ആണ്. ഫൈനൽ കളിച്ച് തുടർച്ചയായി മൂന്നാം തവണയും നരേന്ദ്രമോദിജിയെ പ്രധാനമന്ത്രിയാക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, അമൃതകാലത്തിൽ ഇന്ത്യ ഒരു വിശ്വഗുരുവായി മാറും- ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
Comments