പത്തനംതിട്ട: ഒരു ക്ഷേത്രത്തിൽ നിന്നും സർക്കാരിന്റെ കൈവശം പണം എത്തുന്നില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎം നേതാക്കന്മാർക്ക് ഒരു ക്ഷേത്രവും പിടിക്കാനില്ല എന്നും മതത്തിനെതിരായോ വിശ്വാസത്തിനെതിരായോ പ്രവർത്തിക്കുന്ന പാർട്ടിയല്ല സിപിഎം എന്നുമാണ് എം.വി ഗോവിന്ദന്റെ വാദം. ചെങ്ങന്നൂരിലെ പ്രതിരോധ ജാഥയ്ക്കിടെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായ ജീവതയുടെ രൂപസാദ്യശമുളള ഫ്ളോട്ട് ഉപയോഗിച്ച് ഹിന്ദുവിശ്വാസത്തെ അവഹേളിച്ച സിപിഎം നേതൃത്വത്തിനെതിരെ ഭക്തരുടെ പ്രതിഷേധം ഉയരുമ്പോഴാണ് പുതിയ വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തു വന്നിരിക്കുന്നത്.
‘സർക്കാരിന്റെ കയ്യിലേക്ക് ഒരു ക്ഷേത്രത്തിലേയും പണം കിട്ടുന്നില്ല. സിപിഎം നേതാക്കന്മാർ ഒരു ക്ഷേത്രവും പിടിക്കാനില്ല. ക്ഷേത്രങ്ങളെല്ലാം പ്രദേശത്തെ വിശ്വാസികൾ കൈകാര്യം ചെയ്യും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് നരേന്ദ്രമോദി സ്വീകരിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രി ഏറ്റവും പ്രധാനപ്പെട്ട ഒരു മതത്തിന്റെ ട്രസ്റ്റായിട്ടാണ് പണിയെടുക്കുന്നത്. അതിൽ നിങ്ങൾക്കൊന്നും ചോദിക്കാനില്ലെ’.
‘സിപിഎം മതത്തിനെതിരായോ വിശ്വാസത്തിനെതിരായോ പ്രവർത്തിക്കുന്ന പാർട്ടിയല്ല. എല്ലാവർക്കും സമാധാനപരമായ അന്തരീക്ഷത്തിൽ മതപരമായ പ്രവർത്തനം നടത്താൻ സൗകര്യം വേണമെന്നാണ് സിപിഎമ്മിന്റെ കാഴ്ചപ്പാട്’. സഭാതർക്ക വിഷയവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു എം. വി ഗോവിന്ദൻ.
Comments