കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചായിരിക്കും നാളെ മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തുക. തീപിടിത്തത്തിൽ ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുകയാണെന്ന് ബിജെപി അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ ആരോപിച്ചിരുന്നു.
അതേസമയം ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം സംശയാസ്പദമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിലെ നഗരങ്ങളിലെ മാലിന്യ നിർമാർജ്ജനം സോൻഡ കമ്പനിക്ക് നൽകിയത് എന്ത് ഡീലിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബ്രഹ്മപുരത്തെ ദുരന്തത്തിന് കാരണക്കാരായ വിവാദ കമ്പനിയുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി വിദേശത്ത് ചർച്ച നടത്തിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേരള മോഡലിന്റെ പരാജയമാണ് കൊച്ചിയിൽ കണ്ടത്. കൊച്ചിയിൽ പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠിക്കാൻ സർക്കാർ തയ്യാറാവണം. ജനങ്ങൾക്ക് ആവശ്യമായ മെഡിക്കൽ സഹായങ്ങൾ ചെയ്യണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സഹായം തേടാൻ സംസ്ഥാനം ഇനിയും മടി കാണിക്കരുതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Comments