മലപ്പുറം; കൊളത്തൂരിൽ വൻ ചന്ദനവേട്ട .മഞ്ചേരി കോട്ടുപാറ സ്വദേശി അലവിക്കുട്ടി, ഏറ്റുമാനൂർ സ്വദേശി സന്തോഷ് എന്നിവരെയാണ് 10.2 കിലോഗ്രാം ചന്ദവനുമായി പിടികൂടിയത്. ആഡംബര കാറിന്റെ പിൻ സീറ്റിന് അടിയിൽ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനം.
അന്താരാഷ്ട്ര വിപണിയിൽ മൂല്യം കൂടുതലുള്ള ചന്ദനമരത്തടികൾ എത്തിച്ച് രൂപമാറ്റം വരുത്തി വിൽപന നടത്തുന്ന കള്ളക്കടത്ത് സംഘം കേരളത്തിൽ സജീവമാണെന്ന് പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ പരിശോധനയിലാണ് രണ്ടംഗസംഘം പിടിയിലായത്. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് വ്യാപകമായി ചന്ദനം കടത്തുന്നതെന്നും കണ്ടെത്തിയിരുന്നു.
നാഗർ കോവിലിൽ നിന്നാണ് ചന്ദനമെത്തിച്ചതെന്നും മഞ്ചേരിയിലേക്കാണ് ചന്ദനം കൊണ്ടുപോകുന്നതെന്നും പ്രതികൾ വ്യക്തമാക്കി. ചന്ദനത്തടി രൂപമാറ്റം നടത്തിയാണ് സംഘം വിൽപന നടത്തുക. മോങ്ങാത്തെ ഒരാൾക്ക് കൈമാറാനായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് ചന്ദനം കൈമാറിയതെന്നും സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
Comments