ഇസ്ലാമാബാദ്: ലണ്ടൻ ഗൂഡാലോചനയുടെ ഭാഗമായാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പിടിഐയെ തകർക്കാനും തന്നെ ജയിലിലാക്കാനുമുള്ള കരാറിൽ നവാസ് ഷെരീഫ് ഒപ്പ് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് ഭരണകൂടത്തിനെതിരെ ഇമ്രാൻ ആഞ്ഞടിച്ചത്.
ഇമ്രാന്റെ വസതിക്ക് മുന്നിലെ എല്ലാ റോഡുകളും തടഞ്ഞ് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ ദിവസം പോലീസ് ശ്രമിച്ചിരുന്നു. തോഷഖാനാ അഴിമതി കേസിൽ വനിത ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിലും ഇസ്ലാമാബാദ് സെഷൻ കോടതി ഇമ്രാനെതിരെ ജാമ്യമില്ല അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസവും അറസ്റ്റിനുള്ള നീക്കങ്ങൾ നടത്തിയത്. എന്നാൽ പോലീസിന് നേരെ ഇമ്രാന്റെ വസതിയുടെ മുന്നിൽ പിടിഐ പ്രവർത്തകർ അക്രമങ്ങൾ അഴിച്ചുവിടുകയായിരുന്നു. തുടർന്ന്, ലാഹോറിൽ 14-മണിക്കൂറിലേറെ സംഘർഷം നിലനിന്നു. പിടിഐ അനുയായികൾക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇസ്ലാമാബാദ്, പെഷവാർ, കറാച്ചി എന്നിവിടങ്ങളിൽ പ്രതിഷേധം നടത്താൻ ഇമ്രാൻ തന്റെ പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു.
പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് ഇമ്രാൻ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാണ് ഇമ്രാന്റെ ആവശ്യം. തനിക്കെതിരെയുള്ള കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്നും ഇമ്രാൻ ആരോപിക്കുന്നു. ഷെഹബാസ് ഷെരീഫും ഇമ്രാൻ ഖാനും തമ്മിലുള്ള വാക് പോര് ശക്തമാകുകയാണ്. ഇമ്രാനെ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം എന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
Comments