തിരുവനന്തപുരം: സ്പീക്കർക്ക് സംരക്ഷണം നൽകാനെത്തിയ വാച്ച് ആൻഡ് വാർഡുമാരും പ്രതിപക്ഷ അംഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് വനിതാ വാച്ച് ആൻഡ് വാർഡുമാർക്ക് പരിക്കേറ്റതായി ആരോപണം. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുരുഷ എംഎൽഎമാരാണ് തങ്ങളെ മർദ്ദിച്ചതെന്നാണ് വനിതാ വാച്ച് ആൻഡ് വാർഡുമാർ ആരോപിക്കുന്നത്.
സ്പീക്കരുടെ ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്താനെത്തിയ യുഡിെഫ് എംഎൽഎമാരെ തടയാൻ വാച്ച് ആൻഡ് വാർഡുമാർ എത്തിയതോടെയാണ് ബഹളമുണ്ടായത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സ്പീക്കർക്കെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിപക്ഷ അംഗങ്ങൾ എത്തിയത്.എം എൽ എമാരെ വലിച്ചിഴച്ച് മാറ്റാൻ ശ്രമമുണ്ടായി. ഇതാണ് ഉന്തിലും തള്ളിലും കലാശിച്ചത്. വാച്ച് ആന്റ് വാർഡ് ഉദ്യോഗസ്ഥർ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിച്ചു. ചാലക്കുടി എം എൽ എ ടി ജി സനീഷ് കുമാറിനെ കയ്യേറ്റം ചെയ്തതായും പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷ എംഎൽഎമാരുടെ അവകാശങ്ങൾ സ്പീക്കർ നിരന്തരം നിഷേധിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. സ്പീക്കർ പരിഹാസ കഥാപാത്രമായി മാറിയിരിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സമാധാനപരമായി നടത്തിയ പ്രതിഷേധത്തിലേക്ക് ഒരു കാരണവുമില്ലാതെ വാച്ച് ആൻഡ് വാർഡുകൾ ബലം പ്രയോഗിക്കുകയായിരുന്നു എന്നും സതീശൻ പറഞ്ഞു.
Comments