ബാഗ്ദാദ് : സ്ഫോടകവസ്തുക്കൾ നിറച്ച ബെൽറ്റുകളും ധരിച്ച് ആക്രമണത്തിനെത്തിയ ഐ എസ് ഭീകരരെ കൊലപ്പെടുത്തി ഇറാഖി സുരക്ഷാസേന . പടിഞ്ഞാറൻ മരുഭൂമിയിൽ നടന്ന സൈനിക നടപടിക്കിടെയാണ് സുരക്ഷാ സേന 22 ഐഎസ് ഭീകരരെ വധിച്ചതെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലപ്പെട്ടവരെല്ലാം സ്‌ഫോടകവസ്തുക്കൾ നിറച്ച ബെൽറ്റുകൾ ധരിച്ചിരുന്നതായും മരിച്ചവരിൽ മുതിർന്ന നേതാക്കളും ഉണ്ടെന്നും രാജ്യത്തെ എലൈറ്റ് കൗണ്ടർ ടെററിസം സർവീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ അബ്ദുൾ വഹാബ് അൽ സെയ്ദി പറഞ്ഞു.
ബർസാൻ ഹുസൈൻ, അൽ ജനൂബ്, റോക്കൻ ഹമീദ് അല്ലാവി തുടങ്ങി ഐ എസിന്റെ മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു . മറ്റ് 14 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്, എന്നാൽ അവരുടെ പേരുകൾ ജനറൽ അബ്ദുൾ വഹാബ് അൽ സെയ്ദി വെളിപ്പെടുത്തിയിട്ടില്ല.
അൽ ഖൈം നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള മരുഭൂമിയിലാണ് ഓപ്പറേഷൻ നടന്നതെന്നാണ് സൂചന . ഏറ്റുമുട്ടലിനിടെ ചില ഭീകരർ സ്വയം പൊട്ടിത്തെറിച്ചതായും ജനറൽ അബ്ദുൾ വഹാബ് അൽ സെയ്ദി കൂട്ടിച്ചേർത്തു.
പത്രസമ്മേളനത്തിന് ശേഷം പുറത്തുവിട്ട വീഡിയോയിൽ, കറുത്ത യൂണിഫോം ധരിച്ച സിടിഎസ് സൈനികർ മരുഭൂമിയിലെ ഒരു ഗുഹയെ വളയുന്നതും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ എറിയുന്നതും ഹാൻഡ് ഗ്രനേഡുകൾ എറിയുന്നതും റൈഫിളുകൾ ഉപയോഗിച്ച് ആക്രമിക്കുന്നതും കാണാം . ചില സൈനികർ ഗുഹയിൽ നിന്ന് മൃതദേഹങ്ങളും ശരീരഭാഗങ്ങളും വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്.
ഫെബ്രുവരി 26 ന് ആരംഭിച്ച ഓപ്പറേഷൻ മാർച്ച് പകുതിയോടെ അവസാനിച്ചതായി ജോയിന്റ് ഓപ്പറേഷൻ കമാൻഡിന്റെ ഡെപ്യൂട്ടി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഖാഇസ് അൽ മുഹമ്മദാവി പറഞ്ഞു.കഴിഞ്ഞ രണ്ട് മാസത്തിനിടെ വ്യോമാക്രമണത്തിൽ നേതാക്കളടക്കം 45 തീവ്രവാദികൾ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
സുരക്ഷാ സേനയ്‌ക്കെതിരെ നിരവധി മാരകമായ ആക്രമണങ്ങൾ നടത്താൻ ഇറാഖിൽ അവശേഷിക്കുന്ന ഐഎസ് സെല്ലുകൾ വീണ്ടും ഉയർന്നുവന്നിട്ടുണ്ട്. സിറിയയുടെ അതിർത്തിക്കടുത്തുള്ള വടക്കൻ, പടിഞ്ഞാറൻ ഇറാഖിലെ മരുഭൂമി പ്രദേശങ്ങളിലും ഐ എസ് സജീവമാകുകയാണ്.
Comments