കൊച്ചി: സംസ്ഥാനത്ത് നാലു ജില്ലകളില്‍ അമ്ല മഴയ്ക്കു സാധ്യത. ബ്രഹ്മപുരത്തെ പുകയണഞ്ഞെങ്കിലും എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലക്കാര്‍ ഏറെക്കാലം സൂക്ഷിക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍ജിനീയറുടെ മുന്നറിയിപ്പ്. വിഷ വാതകങ്ങളുടെ അളവ് കഴിഞ്ഞാഴ്ച വളരെക്കൂടുതലായിരുന്നെന്നും ഡയോക്സിന്‍ പോലുള്ള വിഷ പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തില്‍ കൂടുതലാണെന്ന് നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നുമാണ് പറയുന്നത്.
അതിനാല്‍ ബ്രഹ്മപുരത്തെ തീയടങ്ങിയ ശേഷമുള്ള ആദ്യത്തെ മഴ അപകടകാരിയായ അമ്ല മഴയാകാമെന്നും ചീഫ് എന്‍ജിനീയര്‍ പി.കെ. ബാബുരാജന് പറഞ്ഞു. വായുവിലെ രാസ മലിനീകരണ തോത് വര്‍ധിച്ചതിനാല്‍ ഈ വര്‍ഷത്തെ ആദ്യ വേനല്‍ മഴയില്‍ രാസ പദാര്‍ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
മഴയിലെ അമ്ല സാന്നിധ്യം ജീവജാലങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിക്കാമെന്നും അന്തരീക്ഷത്തിലെ ഡയോക്സിന്‍ അടക്കമുള്ളവ മഴ വെള്ളത്തിനൊപ്പം കുടിവെള്ള സ്രോതസ്സുകളിലെത്താനും സാധ്യതയുണ്ടെന്നും ബാബുരാജന് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് വേനൽമഴ മെച്ചപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാർച്ച് 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ 4 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
4 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനം.
ഇതോടൊപ്പം മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.4 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
Comments