ഹൈദരാബാദ് : ഭാര്യയെയും ഭാര്യാമാതാവിനെയും നവവരനും അച്ഛനും ചേര്‍ന്ന് വെട്ടിക്കൊന്നു. രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൃത്യം . ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ചിന്താലമുനി സ്വദേശിയായ ശ്രാവണ്‍കുമാറും(28) അച്ഛന് വെങ്കടേശ്വരലുവുമാണ് ഇരട്ടക്കൊലപാതകം നടത്തിയത്. ശ്രാവണിന്റെ ഭാര്യ കൃഷ്ണവേണി(23) അമ്മ രമാദേവി(50) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ ശ്രാവണിന്റെ ഭാര്യാപിതാവ് പ്രസാദ് ചികിത്സയിലാണ് .
ഹൈദരാബാദിലെ സ്വകാര്യബാങ്കില്‍ ജീവനക്കാരനായ ശ്രാവണ്‍കുമാറും തെലങ്കാന വാനപര്‍ഥി സ്വദേശിനിയായ കൃഷ്ണവേണിയും മാര്‍ച്ച് ഒന്നിനാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ശ്രാവണിന് സംശയമുണ്ടായി. കൃഷ്ണവേണിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് മനസിലാക്കിയിട്ടും മാതാപിതാക്കള്‍ ഈ ബന്ധം അവസാനിപ്പിക്കാന്ശ്രമിച്ചില്ലെന്നും ഇയാള്‍ ആരോപിച്ചിരുന്നു.
പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചൊവ്വാഴ്ച കൃഷ്ണവേണിയും മാതാപിതാക്കളും ഇവിടേക്കെത്തി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ശ്രാവണും അച്ഛനും ചേര്‍ന്ന് മൂവരെയും ആക്രമിച്ചത്.മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൃത്യം നടത്തിയശേഷം പ്രതികള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
Comments