ന്യൂഡൽഹി: കേരളാസർക്കാർ അറിഞ്ഞുള്ള അഴിമതിയാണ് ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണമെന്ന് തുറന്നടിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. നിയമസഭയിലെ പ്രസ്താവനയിൽ കമ്പനിയെക്കുറിച്ചു മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. കമ്പനിയെക്കുറിച്ച് ഒരന്വേഷണവും നടക്കാൻ പാടില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്. വൈക്കം വിശ്വന്റെ കുടുംബത്തിന് കേരളമാകെ കരാർ ലഭിച്ചതിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം കൊച്ചിയിലേക്ക് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കാമെന്ന വാഗ്ദാനത്തിന് കേരളം മറുപടി കൊടുത്തിട്ടില്ലെന്നുള്ള കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഗൗരവതരമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. ഈ കാര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരണം നൽകണം. കൊച്ചിയിലെ വീഴ്ച ലോകം അറിയാതിരിക്കാനാണോ, അതോ അഴിമതി പുറത്തറിയാതിരിക്കാനാണോ സംസ്ഥാനം ഇത്തരമൊരു ഞെട്ടിക്കുന്ന നിലപാട് എടുത്തതെന്ന് പിണറായി വിജയൻ പറയണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കൊച്ചി വിഷപുകയിൽ പതിമൂന്നാം നാളാണ് നിയമസഭയിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണച്ചതെന്നും അഗ്നിശമന സേനയെ അഭിനന്ദിക്കുന്നുവെന്നും തീപിടുത്തമുണ്ടായത് മുതൽ സർക്കാർ, ജില്ലാ ഭരണസംവിധാനം, കൊച്ചി കോർപറേഷൻ എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിച്ചെന്നുമാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.അതേസമയം ബുധനാഴ്ച വൈകുന്നേരം എറണാകുളത്ത് പെയ്ത വേനൽമഴയിൽ അമ്ല സാന്നിധ്യം കണ്ടെത്തി.
Comments