തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. കഴിഞ്ഞ മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴ തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.
അതേസമയം സംസ്ഥാനത്ത് വേനൽമഴ മെച്ചപ്പെടുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെ പത്തനംതിട്ടയിലെ വിവിധ മേഖലകളിൽ മഴ ലഭിച്ചു. ഇതിനൊപ്പം കൊച്ചി, കോട്ടയം ജില്ലകളിലും മഴ ശക്തമായി പെയ്തിരുന്നു. കഴിഞ്ഞ മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിമാണ് മഴ പെയ്ത്കെണ്ടിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുകയാണെന്നാണ് വിവരം.
എന്നാൽ സംസ്ഥാനത്ത് നാലു ജില്ലകളില്‍ അമ്ല മഴയ്‌ക്ക് സാധ്യതയുള്ളതായാണ് വിലയിരുത്തുന്നത്. പ്രത്യേകിച്ച് കൊച്ചിയിൽ കഴിഞ്ഞ ദിവസം അമ്ലമഴ പെയ്തത് ആശങ്കയിലാക്കിയിരിക്കുകയാണ്. കൊച്ചിയിൽ പാലാരിവട്ടം, കളമശ്ശേരി, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. കൊച്ചിയിൽ ആദ്യ മഴ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രഹ്മപുരത്തെ പുകയണഞ്ഞെങ്കിലും എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലക്കാര്‍ ഏറെക്കാലം സൂക്ഷിക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍ജിനീയറുടെ മുന്നറിയിപ്പ്.
ഡയോക്സിന്‍ പോലുള്ള വിഷ പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തില്‍ കൂടുതലാണെന്ന് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. അതിനാല്‍ ബ്രഹ്മപുരത്തെ തീയടങ്ങിയ ശേഷമുള്ള ആദ്യത്തെ മഴ അപകടകാരിയായ അമ്ല മഴയാകാമെന്നും ചീഫ് എന്‍ജിനീയര്‍ പി.കെ. ബാബുരാജന്‍ പറഞ്ഞു. വായുവിലെ രാസ മലിനീകരണ തോത് വര്‍ധിച്ചതിനാല്‍ ഈ വര്‍ഷത്തെ ആദ്യ വേനല്‍ മഴയില്‍ രാസ പദാര്‍ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഴയിലെ അമ്ല സാന്നിധ്യം ജീവജാലങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിക്കാമെന്നും ബാബുരാജന്‍ പറഞ്ഞു.
Comments