ലക്നൗ : എൻകൗണ്ടറിൽ കൊല്ലപ്പെടുമെന്ന് പേടിച്ച് കുപ്രസിദ്ധ മോഷ്ടാവ് അങ്കൂർ യുപി പോലീസിന് കീഴടങ്ങി . മുസാഫർനഗർ ജില്ലയിലെ മൻസൂർപൂർ പോലീസ് സ്റ്റേഷനിലാണ് കഴുത്തിൽ പ്ലക്കാർഡുമേന്തി അങ്കൂർ കീഴടങ്ങാൻ എത്തിയത് . ‘യോഗി ജി, എന്നോട് ക്ഷമിക്കൂ, എനിക്ക് തെറ്റ് പറ്റി’ എന്ന് ഹിന്ദിയിൽ എഴുതിയ പ്ലക്കാർഡാണ് അങ്കൂർ കൈയിൽ കരുതിയിരുന്നത് .
മുസാഫർനഗർ പോലീസ് ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു. മോട്ടോർ സൈക്കിൾ മോഷ്ടാക്കളുടെ സംഘത്തിലെ പ്രധാന അംഗമാണ് അങ്കൂർ പോലീസ് ഏറെ നാളായി തിരയുന്ന കുറ്റവാളിയായിരുന്നു ഇയാൾ .ഏറ്റുമുട്ടൽ ഭയന്നാണ് പ്രതി ഗ്രാമത്തലവനും കുടുംബാംഗങ്ങളുമായി പോലീസ് സ്റ്റേഷനിലെത്തിയതെന്ന് അങ്കൂർ പോലീസിനോട് പറഞ്ഞു.
“അങ്കൂർ ക്ഷമ പറയുകയും ഇനി ഒരിക്കലും ഒരു കുറ്റകൃത്യവും ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് അയച്ചിരിക്കുകയാണ്. കൊലപാതകശ്രമം (ഐപിസി സെക്ഷൻ 307), കവർച്ച (ഐപിസി സെക്ഷൻ 390) എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഇയാളെ പോലീസ് തേടുന്നുണ്ടായിരുന്നു. ,” പോലീസ് പറഞ്ഞു .
തന്റെ സംഘവുമായുള്ള പോലീസ് ഏറ്റുമുട്ടലിന് ഒരു ദിവസത്തിന് ശേഷമാണ് അങ്കൂർ കീഴടങ്ങിയത് . ഈ സംഘത്തിലെ രണ്ട് അംഗങ്ങളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയും ഒരാൾ രക്ഷപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ എൻ കൗണ്ടർ ഉണ്ടാകുമെന്ന് അങ്കൂർ ഭയപ്പെട്ടിരുന്നു.പ്രതിയിൽ നിന്ന് മൂന്ന് ബൈക്കുകളും അനധികൃത ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
Comments