തിരുവനന്തപുരം: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് തിരുവനന്തപുരത്ത്. ഇന്നലെ തിരുവനന്തപുരത്ത് തങ്ങിയ രാഷ്ട്രപതി രാവിലെ 9.30-ന് കൊല്ലം വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. രാവിലെ 11.35ന് തിരികെ തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന കുടുംബശ്രീയുടെ പരിപാടിലും പങ്കെടുക്കും. സ്ത്രീ ശാക്തീകരണ രംഗത്ത് കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രമെഴുതുന്ന ‘രചന’യുടെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുർമു നിർവഹിക്കും. ‘രചന’യുടെ ലോഗോയും രാഷ്ട്രപതി പ്രകാശനം ചെയ്യും. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ് ആൻഡ് ഡിപ്ലോമ ബുക്കുകളുടെ പ്രകാശനവും രാഷ്ട്രപതി നിർവഹിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി.രാജേഷ്, കെ.രാധാകൃഷ്ണൻ, വി.കെ പ്രശാന്ത് എംഎൽഎ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മേയർ ആര്യ രാജേന്ദ്രൻ, സ്പീക്കർ എ.എൻ.ഷംസീർ, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് പട്ടികജാതി വകുപ്പിന്റെയും, ഐടി വകുപ്പിന്റെയും മൂന്ന് പരിപാടികളിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് തന്നെ തങ്ങും. വെെകീട്ട് ഗവർണർ ഒരുക്കുന്ന അത്താഴ സൽക്കാരത്തിൽ പങ്കെടുക്കുന്ന രാഷ്ട്രപതി ഇന്ന് രാത്രി തിരുവനന്തപുരത്ത് തന്നെ തങ്ങും. നാളെ രാവിലെ കന്യാകുമാരിലെത്തി വിവേകാനന്ദ സ്മാരകം രാഷ്ട്രപതി സന്ദർശിക്കും. തിരികെയെത്തിയ ശേഷം ഉച്ചയ്ക്കു ലക്ഷദ്വീപിലേയ്ക്കു പോകും. ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം 21ന് ഉച്ചയ്ക്കു രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും. ഇന്ന് തിരുവനന്തപുരം നഗരത്തിലും ശഖ്മുഖം വരെയുള്ള ഭാഗത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതാദ്യമായാണ് രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലാണ് വിമാനമിറങ്ങിയത്. ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളർ പുരസ്കാരം മുർമു സമ്മാനിച്ചിരുന്നു. ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ചതിന് ശേഷമാണ് പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് കളർ പുരസ്കാരം സമ്മാനിച്ചത്. കൊച്ചിയിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി ഹോട്ടൽ ഹയാത്ത് റീജൻസിയിലാണ് തങ്ങിയത്.
Comments