മൂന്ന് ദിവസത്തിനുള്ളിൽ മൂന്നു ജീവൻ പൊലിഞ്ഞതിന്റെ ദുഖത്തിൽ കൈതപ്പതാൽ ഗ്രാമം. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചതിന്റെ മനോദുഖത്തിൽ അമ്മയും മകനും കിണറ്റിൽച്ചാടി ജീവനൊടുക്കിയ ദാരുണ സംഭവം നടന്നത് ഈ ഗ്രാമത്തിലാണ്. തിടനാട് കുമ്മണ്ണുപറമ്പിൽ ടോമിന്റെ ഭാര്യ ലിജ, മകൻ പത്ത് വയസ്സുള്ള ബെൻ എന്നിവരാണ കഴിഞ്ഞ ദിവസം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.
ലിജയുടെ 28 ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചത് രണ്ട് ദിവസം മുൻപായിരുന്നു. ലിജയുടെ സ്വന്തം നാടാണ് കൈതപ്പാൽ. പ്രസവത്തിനായി കൈതപ്പതാലിലെ സ്വന്തം വീട്ടിൽ എത്തിയ ലിജ ഭർതൃഗൃഹത്തിലേക്ക് മടങ്ങിയിരുന്നില്ല.
പോസ്റ്റ്മോർട്ടത്തിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തി. ലിജിയുടെ മൂത്ത മകനും അസൂഖബാധിതനായി പത്ത് വർഷം മുൻപ് മരിച്ചിരുന്നു. ഇതിന്റെ ആഘാതത്തിൽ നിന്ന് മുക്തയാകാൻ ആ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. മൂന്നാമത്തെ കുഞ്ഞ് കൂടി മരിച്ചതൊടെ ലിജ മാനസികമായി തകർന്നു. സംസ്കാര ചടങ്ങുകൾക്ക് ശേഷം സ്വന്തം മാതാവിനൊപ്പമാണ് ലിജയും മകനും ഉറങ്ങാൻ പോയത്.
കുഞ്ഞിന്റെ മരണാനന്തര ചടങ്ങുകൾക്ക് പോകാനായി രാവിലെ മാതാവ് എഴുന്നേറ്റ സമയത്താണ് ലിജ മകനെയും കൂട്ടി കിണറ്റിൽ ചാടിയത്. നാൽപ്പത് അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നാണ് അഗ്നിരക്ഷാസേന മൃതദേഹങ്ങൾ പുറത്തെടുത്തത്. കിണറിന് അടപ്പ് ഉണ്ടായിരുന്നു എന്നിട്ടും ഇത് എടുത്ത് മാറ്റിയാണ് ലിജ മകനുമായി കിണറ്റിൽ ചാടിയത്.
Comments