ആലപ്പുഴ: കേരളത്തിന് ശുഭപ്രതീക്ഷ നൽകി ഇന്ത്യൻ റെയിൽവേ. ചെങ്ങന്നൂർ-പമ്പ പുതിയ റെയിൽവേ പാത 2025-ൽ യാഥാർത്ഥ്യമാകുമെന്ന് റെയിൽവേ പാസഞ്ചർ അമിനീറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി. ഇതിന് മുന്നോടിയായി ചെങ്ങന്നൂർ പമ്പ റെയിൽവേ പാതയുടെ സർവേ ആരംഭിച്ചു. 77 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ പ്രാരംഭ പ്രവർത്തനമായ സർവേയാണ് ആരംഭിച്ചത്.
ഇന്ത്യയിലെ പ്രധാന 52 റെയിൽവേ സ്റ്റേഷനുകളിൽ 17,000 കോടി രൂപ ചെലവഴിച്ച് വിമാനത്താവളത്തിന് സമാനമായ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 300 കോടി രൂപ ചെലവഴിച്ചാണ് വികസന പ്രവർത്തനം നടത്തുന്നത്. 2025-ൽ പദ്ധതി പൂർത്തിയാക്കും. റെയിൽവേ പാതയുടെ സർവേ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം പാത ഭൂമിയിലൂടെയാണോ ഉയർത്തിയാണോ എന്ന് തീരുമാനിച്ച് നടപടികൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് പത്തോളം പിസെസ് അംഗങ്ങൾക്കൊപ്പമാണ് പികം കൃഷ്ണദാസ് റെയിൽവേ സ്റ്റേഷനിലെത്തിയത്.
വിപ്ലവകരമായ വികസനമാണ് ഉണ്ടാകാൻ പോകുന്നത്. ശബരിമല ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് തീർത്ഥാടകർ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നതിനാലാണ് കേന്ദ്ര സർക്കാർ ചെങ്ങന്നൂർ- പമ്പ റെയിൽവേ പാതയ്ക്ക് പച്ചക്കൊടി കാണിച്ചത്.
ചെങ്ങന്നൂർ നിവാസികൾക്കും പത്തനം തിട്ട ജില്ലക്കും ശബരിമല തീർത്ഥാടകർക്കും ഏറെ പ്രയോജനം ചെയ്യുന്ന ചെങ്ങന്നൂർ-പമ്പ പുതിയ പാതക്ക് സർവ്വേ നടത്തനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ബി ജെ പി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ സ്വാഗതം ചെയ്തു
Comments