മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കോർപ്പറേഷൻ അംഗം കൂടിയായ വിജയ് ടാഡ് ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സാംഗ്ലിയിൽവെച്ച് ടാഡിന്റെ കാർ അജ്ഞാതർ ആക്രമിക്കുകയും അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. വെടിയുതിർത്തതിന് പിന്നാലെ വിജയ്യുടെ മൃതദേഹത്തിൽ കല്ലുകൊണ്ട് ആക്രമിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.
വൈകിട്ട് കുട്ടിയെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ പോകവെ ആയിരുന്നു അജ്ഞാതരുടെ അക്രമം. ടാഡിന്റെ വാഹനത്തെ പിൻതുടർന്നായിരുന്നു അക്രമികൾ കൃത്യം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ശേഷം മുഖം വികൃതമാക്കുകയും ചെയ്തു. കൂർത്ത കല്ലുകൾ കൊണ്ട് അക്രമികൾ അദ്ദേഹത്തിന്റെ മുഖത്തും ശരീരത്തിലും ഇടിയ്ക്കുകയായിരുന്നു. കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കിയ ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു.
സംഭവ സ്ഥലം വഴിപോയ വാഹനയാത്രികരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. രാഷ്ട്രീയ കൊലപാതകം ആണെന്നാണ് പ്രഥമിക നിഗമനം
Comments