കൊൽക്കത്ത: പ്ലസ്ടൂ ബംഗാൾ ബോർഡ് പരീക്ഷ ആരംഭിച്ചതിനൊപ്പം സാമൂഹ്യമാദ്ധ്യമങ്ങളിൽ ചോദ്യപേപ്പർ പ്രചരിച്ചതിനെതിരെ രൂക്ഷ വിമർശനം. സയൻസ് ചോദ്യപേപ്പറിന്റെ രണ്ട് പേജുകളാണ് പരീക്ഷ ആരംഭിച്ചതിന് തൊട്ടുപിന്നാലെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ചോദ്യ പേപ്പർ ചോർന്നുവെന്നും സ്‌കൂൾ അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്നുമാണ് വിമർശനം.
എന്നാൽ സംഗതി ‘ചോദ്യപേപ്പർ ചോർച്ച’ അല്ലെന്നാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള പശ്ചിമ ബംഗാൾ കൗൺസിൽ ഓഫ് ഹയർസെക്കൻഡറി വകുപ്പ് അറിയിക്കുന്നത്. പരീക്ഷ അവസാനിക്കാറായപ്പോഴാണ് സംഭവിച്ചതെന്നും ദുഷ്ടലാക്കോടെ ചിലർ പ്രചരിപ്പിച്ചതാണെന്നും കൗൺസിൽ പ്രസിഡന്റ് ചിരഞ്ജിബ് ഭട്ടാചാര്യ പ്രതികരിച്ചു.
പരീക്ഷാസമയത്ത് തന്നെ ചോദ്യപേപ്പർ പ്രചരിച്ചതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും പരീക്ഷ കൗൺസിൽ വ്യക്തമാക്കി. എതാനും ദിവസങ്ങൾക്ക് മുൻപ് പത്താം ക്ലാസ് ബോർഡ് പരീക്ഷ സമയത്ത് ചോദ്യപേപ്പർ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ഇത് വിവാദമാകുകയും ചെയ്തിരുന്നു.
Comments