പാലക്കാട്: പാലക്കാട് മലമ്പുഴ ഡാമിൽ കാട്ടാനക്കൂട്ടം. മത്സ്യത്തൊഴിലാളിയ്ക്ക് നേരെ പാഞ്ഞടുത്തു. കല്ലേപ്പുള്ളി അമ്പലക്കാട് സ്വദേശി സുന്ദരനെയാണ് ആന ആക്രമിക്കാനായി പാഞ്ഞെടുത്തത്. ഇയാളുടെ ഇരുചക്ര വാഹനവും തകർത്തു. ആനയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായാണ് സുന്ദരൻ രക്ഷപ്പെട്ടത്.
കാട്ടാനകളുടെ ഇഷ്ട കേന്ദ്രമാകുകയാണ് പാലക്കാട്. ജനവാസ മേഖലയിൽ സ്ഥിര സാന്നിധ്യമായിരുന്നു പിടി-7. ഇതിന് പിന്നാലെയാണ് വീണ്ടും കാട്ടാന നാട്ടിലിറങ്ങുന്നത്. കഴിഞ്ഞ ദിവസം കോട്ടോപ്പാടം പഞ്ചായത്തിലെ പുറ്റാനിക്കാട്ടിൽ കാട്ടാന ഈറൻ പന കുത്തിമറിച്ചിട്ടതിനെത്തുടർന്ന് ഏഴ് വൈദ്യുതത്തൂണുകൾ തകർന്നു.
വനത്തിനകത്ത് അടുത്തിടെ കാട്ടുതീയുണ്ടായത് ആനകളുടെ കാടിറക്കത്തിന് കാരണമായിട്ടുണ്ടെന്ന് വനംവകുപ്പും പറയുന്നു. വ്യാഴാഴ്ച രാത്രിയിൽ കാഞ്ഞിരംകുന്ന് ഭാഗത്ത് കാട്ടാനകളെത്തിയതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. കരടിയോട്, അമ്പലപ്പാറ മേഖലയിലാണ് കാട്ടാനകൾ തമ്പടിക്കുന്നതെന്നാണ് വിവരം. ഇതിൽ ഒരു പിടിയാനയും കുട്ടിയാനയും മേഖലയിൽ വിഹരിക്കുന്നുണ്ട്.
Comments