കണ്ണൂർ: ആറളത്ത് കാട്ടാന ചവിട്ടിക്കൊന്ന വനവാസി യുവാവ് രഘുവിന് വിട. ആറളം ഫാമിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. പൊതു ദർശനത്തിനിടയിൽ റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉണ്ടായി.
ഫാം പത്താം ബ്ലോക്കിലെ രഘു കണ്ണനെ ആണ് വീടിന് സമീപം വിറക് ശേഖരിക്കുമ്പോൾ കാട്ടാന ചവിട്ടി കൊന്നത്. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വഴിയിൽ മൃതദേഹം തടഞ്ഞ് പ്രതിഷേധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് കനത്ത മുന്നൊരുക്കത്തോടെയാണ് പോലീസ് നടപടികൾ സ്വീകരിച്ചത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസിനെ മഫ്തിയിലടക്കം നിയോഗിച്ചു.
സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ ചിലർ ബഹളം വെച്ചു. രാഷ്ട്രീയനേതൃത്വത്തിനും വനംവകുപ്പിനും എതിരെയായിരുന്നു പ്രതിഷേധം. ഇത് പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകർക്ക് നേരെയും പ്രതിഷേധമുണ്ടായി. ജനപ്രതിനിധികളും, രാഷ്ട്രീയ സാമൂഹിക മേഖലയിൽ നിന്നുള്ളവരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് അന്തിമോപചാരം അർപ്പിച്ചത്.
അമ്മയെ നഷ്ടമായ പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുമക്കളുടെ ഏക ആശ്രയമായിരുന്നു കൂലിപ്പണിക്കാരനായ രഘു. അധികൃതരുടെ അനാസ്ഥ മൂലം അനാഥമായത് മൂന്ന് ജീവനുകളാണ്. 2019-ലാണ് ആറളം ഫാമിൽ ജനവാസ മേഖലയിൽ ആനകൾ കയറാതിരിക്കാൻ ആനമതിൽ പണിയുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. പത്തര കിലോമീറ്ററിനായി 22 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ ഇത് പോരെന്ന് പിഡബ്ല്യുഡി അറിയച്ചതോടെ നിർമ്മാണം തടസ്സപ്പെട്ടു. കഴിഞ്ഞ എട്ട് വർഷത്തിനിടെ 12 പേരുടെ ജീവനാണ് ആനയെടുത്തത്.
Comments