ലഖ്നൗ: യുപിയിലെ ക്രമസമാധാന നില പാലിക്കുന്നതിൽ യോഗി സർക്കാരിന്റെ പ്രവർത്തനം പ്രശംസനീയമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് യുപിയിൽ ക്രമസമാധാന നില പാലിക്കാൻ സാധിക്കുന്നുണ്ട്. ആറ് വർഷത്തിനിടെ 63 ക്രിമിനലുകൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലഖ്നൗവിൽ 1,450 കോടി രൂപയുടെ 352 വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ക്രമസമാധാന പ്രശ്നത്തിൽ യോഗി സർക്കാരിന്റെ പ്രവർത്തനങ്ങൾ നമുക്കറിയാം. ‘അബ് തക് 63′ എന്ന ചാനൽ പരിപാടിയിലൂടെ ഒരു കാര്യം വ്യക്തമാകുന്നു. അബ് തക് 63 എന്നാൽ കഴിഞ്ഞ ആറ് വർഷത്തിനിടെ 63 ക്രിമിനലുകളെ ഇല്ലാതാക്കാൻ യുപി പോലീസിന് കഴിഞ്ഞു എന്നതാണ്. അതേസമയം, സംസ്ഥാനം ഒരു ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ കൈവരിക്കുമെന്ന ലക്ഷ്യവും ഒരു വശത്ത് നടക്കുകയാണ്. ഇന്ന് ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള മുഴുവൻ സംസ്ഥാനങ്ങളും വികസന-ക്ഷേമ പദ്ധതികൾക്ക് സാക്ഷ്യം വഹിക്കുകയാണ്’. രാജ്നാഥ് സിംഗ് പറഞ്ഞു.
‘യുപി വികസനത്തിന്റെ കാര്യത്തിൽ മുൻ പന്തിയിലാണ്. ഉദ്ഘാടനം ചെയ്ത് ഈ വികസന പദ്ധതികളിൽ നിരവധി റോഡുകൾ, ട്രീറ്റ്മെന്റ് പ്ലാന്റുകൾ, മലിനജല ലൈനുകൾ, സർവീസ് റോഡുകൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ഷാജഹാൻപൂരിലെ ലഖ്നൗ മുതൽ ഹർദോയി വരെയുള്ള നാലുവരി അതിവേഗ പാതയുടെയും ലഖ്നൗ-കാൺപൂർ എക്സ്പ്രസ് വേയുടെ നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ അയോദ്ധ്യ വഴി ഗോരഖ്പൂരിലേക്കുള്ള 6 വരി പാതയുടെ നിർമാണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നു. ലക്നൗ വിമാനത്താവളത്തിൽ രണ്ട് പുതിയ ടെർമിനലുകൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു’. കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഉത്തർപ്രദേശിലെ അടിസ്ഥാനസൗകര്യ വികസനത്തെ കുറിച്ചും കേന്ദ്രമന്ത്രി പരാമാർശിച്ചു. അന്തർദേശീയ തലത്തിലുള്ള പരിപാടികളുൾപ്പെടെ സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിൽ യുപി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments