ചെന്നൈ: ടിക്കാറ്റില്ലാതെയും ബുക്ക് ചെയ്യാതെയും യാത്രചെയ്തവരിൽ നിന്നും പിഴയീടാക്കിയത് ഭീമൻതുക. യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപ വീതം പിഴയായി ഈടാക്കി. ദക്ഷിണറെയിൽവേ ചെന്നൈ ഡിവിഷനിലെ മൂന്ന് ടിക്കറ്റ് പരിശോധകരായ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ എസ്. നന്ദകുമാർ, ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ റോസ്ലിൻ ആരോഗ്യ മേരി, സീനിയർ ടിക്കറ്റ് എക്സാമിനർ ശക്തിവേൽ എന്നിവരാണ് ഒരു കോടി ക്ലബ്ബിൽ ഇടം നേടിയത്.
സബർബൻ, പാസഞ്ചർ, മെയിൽ, എക്സ്പ്രസ് തുടങ്ങിയ തീവണ്ടികളിൽ അനധികൃതമായി യാത്ര ചെയ്യുന്നവരിൽനിന്ന് പിഴയീടാക്കിയാണ് ഇവർ മികവ് കാട്ടിയത്. 27,787 പേരിൽ നിന്നായി 1.55 കോടി രൂപ ഈടാക്കിയ എസ്. നന്ദകുമാറാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽതന്നെ പിഴയിനത്തിൽ ഒരു വർഷം ഏറ്റവും കൂടുതൽ തുക ഈടാക്കിയ ടിക്കറ്റ് പരിശോധകരിൽ ഒരാൾ കൂടിയാണ് നന്ദകുമാർ.
കൂടുതൽ പിഴ ഈടാക്കിയതിന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, ചീഫ് കൊമേഴ്‌സ്യൽ മാനേജർ, ഡിവിഷണൽ മാനേജർ എന്നിവരുടെ പ്രത്യേക പുരസ്‌കാരങ്ങളും നന്ദകുമാർ സ്വന്തമാക്കി. ദക്ഷിണ റെയിൽവേയുടെ ബാസ്‌കറ്റ് ബോൾ താരം കൂടിയായ ശക്തിവേലാണ് രണ്ടാം സ്ഥാനത്ത്. 1.10 കോടി രൂപയാണ് ശക്തിവേൽ പിഴയിനത്തിൽ ഈടാക്കിയത്. 1.03 കോടി രൂപ പിഴ ഈടാക്കി രോസ്ലിൻ മൂന്നാം സ്ഥാനത്താണ്. കൂടാതെ ഈ വർഷം ഇന്ത്യൻ റെയിൽവേയിലെ ടിക്കറ്റ് പരിശോധകരിൽ ഏറ്റവും കൂടുതൽ തുക പിഴ ഈടാക്കിയ വനിത ,കൂടിയാണ് റോസ്ലിൻ
Comments