മൂന്ന് വയസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ രക്ഷിതാക്കളുടെ നിയമപോരാട്ടത്തിന് ഫലം. കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്തിന് നൽകിയ പരാതിയിൽ ഫലമുണ്ടാകാതിരുന്നതിന്റെ വിലയായി മകളെ നഷ്ടമായ മാതാപിതാക്കളാണ് തൃശൂർ മാള സ്വദേശിയായ ബിനോയിയും ഭാര്യ ലയ ജോസും.
2021 മാർച്ച് 24-നാണ് ഇവരുടെ മകളായ ആവ്റിന് പാമ്പുകടിയേറ്റത്. അതിന് മൂന്ന് വർഷം മുൻപ് സമീപ പുരയിടത്തിലെ കാടു വെട്ടിത്തെളിക്കണമെന്നും ഇഴജന്തു ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പഞ്ചായത്തിന് പരാതി നൽകിയത്. എന്നാൽ ഭൂവുടമയ്ക്ക് നോട്ടീസ് ലഭിച്ചതല്ലാതെ പഞ്ചായത്ത് മറ്റു നടപടികളൊന്നും ചെയ്തില്ല. മകളുടെ മരണത്തിന് ശേഷമാണ് മാതാപിതാക്കൾ നിയമപോരാട്ടത്തിനിറങ്ങിയത്. പരാതി സൃഷ്ടിക്കുന്ന തരത്തിൽ പൊന്തക്കാടുകൾ വളർന്നാൽ സ്വന്തം നിലയ്ക്ക് വെട്ടിവൃത്തിയാക്കി ചെലവായ തുക ഭൂവുടമയിൽ നിന്ന് ഈടാക്കാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഹൈക്കോടതി നിർദേശം നൽകി.
മകളുടെ മരണത്തിന് ശേഷം രക്ഷിതാക്കൾ വനം വകുപ്പിനും കളക്ടർക്കും പരാതി നൽകി. ജോലി ഇറ്റലിയിലായതിനാൽ ബിനോയിയ്ക്കും ലയയും പിതാവ് ജോസിന് പവർ ഓഫ് അറ്റോണി നൽകിയാണ് കേസ് നടത്തിയത്. വനം വകുപ്പിന് നൽകിയ പരാതിയിൽ സ്ഥല പരിശോധനയ്ക്ക് ആളെത്തിയത് ഒന്നരവർഷത്തിന് ശേഷമാണ്. ഇതിനിടെ വില്ലേജ് ഓഫീസറുടെ നിർദേശപ്രകാരം കാട് വെട്ടിത്തെളിച്ചു. ഓരോ മഴയ്ക്ക് ശേഷവും വീണ്ടും കാട് വളർന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments