ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സ്വപ്‌ന പദ്ധതി മേക്ക് ഇൻ ഇന്ത്യക്കൊപ്പം കൈകോർത്ത് ഇന്ത്യൻ റെയിൽവേ. ആത്മനിർഭര ഭാരതിന്റെ ഭാഗമായി എല്ലാ വർഷവും 80000 റെയിൽ ചക്രങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു.
2022 സെപ്റ്റംബറിലാണ് ഈ പദ്ധതിയുടെ രൂപരേഖ റെയിൽവേ മന്ത്രാലയം തയ്യാറാക്കിയത്. തുടർന്ന് ചക്രങ്ങളുടെ ആവശ്യകത മുന്നിൽകണ്ട് അടുത്ത 20 വർഷത്തേക്ക് പ്രതിവർഷം 80,000 ചക്രങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള ഒരു നിർമ്മാണ പ്ലാന്റ് രാജ്യത്ത് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ഇന്ത്യൻ റെയിൽവേ ആരംഭിച്ചിരുന്നു.
റെയിൽ ചക്രങ്ങളുടെ ഇറക്കുമതി ഗണ്യമായി കുറയ്‌ക്കാനും മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയിലേക്കുള്ള ഒരു സുപ്രധാന ചുവട് വയ്പായും ഇത് മാറുമെന്നും പുതിയ പ്ലാന്റ് സ്ഥാപിച്ചു കഴിഞ്ഞാൽ ലോക്കോമോട്ടീവുകൾക്കും കോച്ചിംഗ് സ്റ്റോക്കിനുമുള്ള ചക്രങ്ങൾ പൂർണ്ണമായി ആഭ്യന്തരമായി തന്നെ ഉല്പാദിപ്പിക്കാൻ സാധിക്കുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
1960 മുതൽ യുകെ, ചെക്ക് റിപ്പബ്ലിക്, ബ്രസീൽ, റൊമാനിയ, ജപ്പാൻ, ചൈന, യുക്രെയ്ൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് ലോക്കോമോട്ടീവുകൾക്കും കോച്ചിംഗ് സ്റ്റോക്കിനും ആവശ്യമായ വിവിധ തരം ചക്രങ്ങൾ ഇന്ത്യൻ റെയിൽവേ ഇറക്കുമതി ചെയ്യുന്നു. 2022-23 ൽ ചൈനയിൽ നിന്നും റഷ്യയിൽ നിന്നും ഏകദേശം 520 കോടി രൂപ വിലമതിക്കുന്ന 80000 ചക്രങ്ങൾ ഇറക്കുമതി ചെയ്തു. സെയിലിൽ (SAIL) നിന്നാണ് ബാക്കി 40000 ചക്രങ്ങൾ വാങ്ങിയത്.
അതേസമയം രാജ്യത്ത് കൂടുതൽ അതിവേഗ ട്രെയിനുകൾ ആരംഭിക്കുന്നതിനാൽ 2026-ഓടെ റെയിൽവേയ്‌ക്ക് എല്ലാ വർഷവും 2 ലക്ഷം ചക്രങ്ങൾ ആവശ്യമായി വരുമെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമായി ചക്രങ്ങൾ നിർമ്മിക്കാനുള്ള ഒരു ഫാക്ടറി സ്ഥാപിക്കാൻ റെയിവേ മന്ത്രാലയം തീരുമാനമെടുത്തത്.
Comments