അയോദ്ധ്യ: ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിൽ. അയോദ്ധ്യയിൽ നടന്നുകൊണ്ടിരിക്കുന്ന നിരവധി വികസന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി അവലോകനം ചെയ്യും. രാവിലെ 11 മണിയോടെ എത്തിയ അദ്ദേഹം ആദ്യം ഹനുമാൻഗർഹി ക്ഷേത്രം സന്ദർശിച്ചു. തുടർന്ന് രാമക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്തുകയാണ്.
യോഗിയുടെ സ്വപ്‌ന പദ്ധതികളിലൊന്നായ നിർമാണത്തിലിരിക്കുന്ന രാംപഥ്, ഭക്തിപഥ്, ധർമപഥ് എന്നീ റോഡുകളുടെ സ്ഥലപരിശോധനയും മുഖ്യമന്ത്രി നടത്തും. ബ്രിഡ്ജ് കോർപ്പറേഷൻ നിർമ്മിക്കുന്ന തെഹ്ദി ബസാർ, കൗശ്‌ലേഷ് കുഞ്ച്, അമാനി ഗഞ്ചിന്റെ മൾട്ടി ലെവൽ പാർക്കിംഗ്, ബാഡി ബുവ ലെവൽ ക്രോസിംഗ് (ആർഒബി), മൊഹ്‌ബ്ര ബസാർ ലെവൽ ക്രോസ് (ആർഒബി) എന്നിവിടങ്ങളിലെ മറ്റ് വികസന പ്രവർത്തനങ്ങളും മുഖ്യമന്ത്രി പരിശോധിക്കും.
അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെയും നാലുവരിപ്പാതയുടെയും പ്രവൃത്തികളുടെ പുരോഗതി പരിശോധിക്കുന്നതിന് മുമ്പ് അദ്ദേഹം കമ്മിഷണറുടെ ഓഡിറ്റോറിയത്തിൽ അവലോകന യോഗവും നടത്തും. ദർശന നഗറിലെ സൂര്യകുണ്ഡിന്റെ സൗന്ദര്യവൽക്കരണവും അദ്ദേഹം പരിശോധിക്കും. മണിരാംദാസ് ചൗനി ക്ഷേത്രത്തിലെ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര അദ്ധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസിനെ അദ്ദേഹം പിന്നീട് കാണും.
അതേസമയം ഭാരതത്തിന് അഭിമാനമായി ഉയരുന്ന അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ നവരാത്രി ദിനത്തോടനുബന്ധിച്ച് ‘രാമജന്മ മഹോത്സവം’ സംഘടിപ്പിക്കും. അയോദ്ധ്യയിൽ മാർച്ച് 21 മുതൽ 10 ദിവസം നീണ്ടുനിൽക്കുന്ന ‘രാമജന്മ മഹോത്സവം’മാണ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം രാം മന്ദിര് ട്രസ്റ്റിന്റെ ട്വിറ്ററിലൂടെ മഹോത്സവത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കിയിരുന്നു.
श्री अयोध्या जी में नवनिर्मित श्रीरामक्रतु स्तम्भ एवं श्री रामलला भवन के लोकार्पण कार्यक्रम में… https://t.co/9qJaKsCVM8
— Yogi Adityanath (@myogiadityanath) March 19, 2023
‘റൺ ഫോർ റാം’ മാരത്തൺ ഓട്ടം, ഗാട്ട ഗുസ്തി, കബഡി, ബോട്ടിംഗ് റേസ്, ഫെൻസിങ്, സൈക്കിൾ റാലി തുടങ്ങി ഗ്രാമപ്രദേശങ്ങളിൽ പ്രചാരത്തിലുള്ള മറ്റ് ചില കായിക ഇനങ്ങളും ഈ 10 ദിവസങ്ങളിൽ സംഘടിപ്പിക്കും. ഇതിഹാസമായ രാമചരിതമാനസിലെ കഥകളെ അടിസ്ഥാനമാക്കിയുള്ള നാടകങ്ങളുടെ അവതരണങ്ങളും ഇന്ത്യൻ സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീത അവതരണങ്ങളും പരിപാടിയിൽ ഉൾപ്പെടും.
ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചിത്രം ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നേപ്പാളിൽ നിന്നും കൊണ്ടുവന്ന സാളഗ്രാമ കല്ലുകൾ ഉപയോഗിച്ചാണ് രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ കൊത്തുന്നത്. 18-ഉം 16-ഉം ടൺ ഭാരമുള്ള സാലഗ്രാമങ്ങളാണ് നേപ്പാൾ ഇന്ത്യയിലേക്ക് അയച്ചത്. മഹാവിഷ്ണുവിന്റെ പ്രതീകമായാണ് കാളി ഗണ്ഡകി
പുഴയിൽ കാണുന്ന കല്ലുകളെ കണക്കാക്കുന്നതെന്ന് മുൻ നേപ്പാൾ ഉപപ്രധാനമന്ത്രി നിധി ചൂണ്ടിക്കാട്ടിയത്.
അതിവേഗമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം നടക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ക്ഷേത്രനിർമ്മാണം വരുന്ന ജനുവരി ഒന്നിന് പൂർത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു. 70 ശതമാനത്തോളം പണി പൂർത്തിയായതായണ് ട്രഷറർ സ്വാമി ഗോവിന്ദ് ഗിരിജി മഹാരാജ് സൂചിപ്പിച്ചത്. 160 അടിയിലധികം ഉയരത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. 2.7 ഏക്കർ ഭൂമിയിലാകും പുണ്യക്ഷേത്രം സ്ഥിതി ചെയ്യുക. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിന്ദു ആരാധനാലയമായി ശ്രീരാമ ജന്മഭൂമി ക്ഷേത്രം മാറും.
Comments