ലീഗിന് രാഷ്‌ട്രീയ ജീർണതയാണെന്നും തിരഞ്ഞെടുപ്പുകളിൽ മാറി മാറി മത്സരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടി ജനാധിപത്യത്തെ പരിഹസിക്കുകയാണെന്നും മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ പറഞ്ഞു. അഞ്ച് കൊല്ലത്തിനിടയ്‌ക്ക് കുഞ്ഞാലിക്കുട്ടി നാല് തവണ സത്യപ്രതിജ്ഞ ചെയ്തു. ബഷീറലി ശിഹാബ് തങ്ങളുടെ അടുത്തേക്ക് സരിത നായരെ അയച്ചതിന് പിന്നിലും പി.കെ കുഞ്ഞാലിക്കുട്ടിയാണന്ന് ഹംസ ആരോപിച്ചു.
പിണറായി വിജയനെ വിമർശിക്കാൻ കുഞ്ഞാലികുട്ടി തയ്യാറാകുന്നില്ല. ഇത് വിജിലെൻസിനെ ഭയന്നാണെന്ന് ഹംസ പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളെ കുറ്റവാളിയാക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചിരുന്നെന്നും സാദിക്കലി ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്നും ഹംസ ആരോപിച്ചു. പല നേതാക്കൾക്കും ചോറ് യുഡിഎഫിലും കൂറ് എൽഡിഎഫിലുമാണ്. തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ എം.കെ മുനീർ സംസ്ഥാന ജനറൽ സെക്രട്ടറിയാകുമായിരുന്നു. എല്ലാ സത്യവും കോടതിയിൽ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കൗൺസിൽ പ്രഖ്യാപിക്കുന്ന ദിവസം തന്നെ പുറത്താക്കിയെന്നും ലീഗിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രഹസനമാണെന്നും 500 മെമ്പർമാരെ വരെ ചേർത്തു എന്നാണ് ക്യാമ്പയിനിലെ കണക്ക് എന്നാൽ ലീഗിന് 200 വോട്ട് മാത്രം കിട്ടിയ സ്ഥലമാണിതെന്നും കെ.എസ് ഹംസ പറഞ്ഞു. തന്നെ കൗൺസിലിൽ ഉൾപ്പെടുത്താൻ സാദിക്കലി തങ്ങൾക്ക് താത്പര്യമുണ്ടായിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി എതിർക്കുകയായിരുന്നെന്നും ഹംസ ആരോപിച്ചു.
Comments