ലാഹോർ: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫിനെ (പിടിഐ) നിരോധിത സംഘടനയായി പ്രഖ്യാപിച്ചേക്കുമെന്നുള്ള സൂചനകൾ പുറത്തുവരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ സംബന്ധിച്ച് ചർച്ചകൾ ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ ആലോചിക്കുന്നതായി പാകിസ്താൻ ആഭ്യന്തര മന്ത്രി റാണാ സനാവുള്ള അറിയിച്ചു.
ഇമ്രാന്റെ വസതിയിൽ നിന്ന് ആയുധങ്ങളും പെട്രോൾ ബോംബുകളും പിടിച്ചെടുത്തതായി പോലീസ് അവകാശപ്പെട്ടതിനെ തുടർന്നാണ് പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയെ നിരോധിത സംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്. ഇതിന് വിദഗ്ധരുമായി കൂടിയാലോചിക്കുമെന്നും റാണാ കൂട്ടിച്ചേർത്തു.
അതേസമയം ലാഹോറിൽ നിന്ന് ഇമ്രാൻ ഖാൻ ഇസ്ലാമാബാദിലെ കോടതിയിലേക്ക് പോയപ്പോഴാണ് പോലീസ് വസതിയിലെത്തിയത്. അവിടെനിന്ന് നിരവധി അനുയായികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇമ്രാൻ ഖാന്റെ വസതിയിൽ നിന്ന് ആയുധങ്ങളും പെട്രോൾ ബോംബുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്, ഇത് തീവ്രവാദ സംഘടനയാണെന്നതിന് പിടിഐക്കെതിരെ കേസെടുക്കാൻ മതിയായ തെളിവാണ്. മാത്രമല്ല ഏതെങ്കിലും പാർട്ടിയെ നിരോധിച്ചതായി പ്രഖ്യാപിക്കുന്നത് ഒരു ജുഡീഷ്യൽ പ്രക്രിയയാണ്. എന്നിരുന്നാലും, ഈ വിഷയത്തിൽ നിയമ വിദഗ്ധസംഘവുമായി കൂടിയാലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Comments