ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടർ വിആർ കൃഷ്ണ തേജ ചുമതലയൊഴിഞ്ഞു. ചുമതലയൊഴിയുന്നത് കൊറോണ ബാധിച്ച് രക്ഷകർത്താക്കളിൽ ഒരാളെ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് വീട് ഉറപ്പാക്കുന്നതിനുള്ള നടപടികളെടുത്ത ശേഷം. വീ ആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ആറ് കുട്ടികൾക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നത്.
ആറ് മാസത്തിനുള്ളിൽ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് കുട്ടികളുമായുള്ള കൂടിക്കാഴ്ചയിൽ കളക്ടർ വി ആർ കൃഷ്ണ തേജ ഉറപ്പ് നൽകി. ഇന്നലെ വൈകിട്ടാണ് കളക്ടർ സ്ഥാനമൊഴിഞ്ഞത്. എഡിഎം എസ്.സന്തോഷ്‌കുമാറിനാണ് ചുമതല കൈമാറിയത്. സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യാത്രയയപ്പിലും കൃഷ്ണ തേജ പങ്കെടുത്തു.
ഏഴരമാസക്കാലം എല്ലാവരും നൽകിയ അകമഴിഞ്ഞ പിന്തുണയ്‌ക്കും സ്നേഹത്തിനും അദ്ദേഹം നന്ദി അറിയിച്ചു. തൃശ്ശൂർ കളക്ടർ ഹരിത.വി.കുമാർ ആണ് ആലപ്പുഴയിലേക്ക് എത്തുക. ആലപ്പുഴ കളക്ടറായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ശമ്പളം ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയ്‌ക്ക് കൈമാറിയത് അടക്കം ഹൃദയം തൊടുന്ന പല തീരുമാനങ്ങൾ കൊണ്ട് ജില്ലയ്‌ക്ക് പ്രിയപ്പട്ടയവനായി കൃഷ്ണ തേജ മാറിയത് വളരെ വേഗമായിരുന്നു. ജില്ലയുടെ പ്രിയപ്പെട്ട കളക്ടർ മാമൻ ഇനി തൃശ്ശൂരിൽ ചുമതല ഏൽക്കും.
Comments