തിരുവനന്തപുരം: റബ്ബർ കർഷകരെ സഹായിച്ചാൽ ബിജെപിയെ പിന്തുണയ്‌ക്കുമെന്ന് നിലപാട് വ്യക്തമാക്കിയ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ വിമർശനവുമായി രംഗത്തു വന്ന ഇടതുപക്ഷത്തിനും കോൺഗ്രസിനും മറുപടി കൊടുത്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇരുകൂട്ടരും കൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ അസ്വസ്ഥത എന്തിനാണ്. ക്രൈസ്തവ വിശ്വാസികൾ ഭൂരിപക്ഷമായ വടക്കുകിഴക്കും ഗോവയും ബിജെപിയാണ് ഭരിക്കുന്നത്. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ക്രിസ്ത്യാനികളുടെ വക്താക്കളായി മാറേണ്ട എന്നും വി.മുരളീധരൻ തുറന്നടിച്ചു.
പാംപ്ലാനി പിതാവിനെ പ്രകോപിപ്പിച്ച് കേന്ദ്രത്തിനെതിരെ പറയിപ്പിക്കാൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകർ ഇളിഭ്യരായി. ഇതോടെ എം.വി ഗോവിന്ദനും വി.ഡി സതീശനും ബിഷപ്പിനെതിരെ രംഗത്തിറങ്ങി. റബ്ബറിന്റെ പേരിൽ നിലപാട് എടുക്കരുത് പോലും. ഇരുകൂട്ടരും കൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ ഇത്ര അസ്വസ്ഥത എന്തിനാണ്. ജപ്തി ഭീഷണിയിൽ റബ്ബർ കർഷകൻ ആത്മഹത്യ ചെയ്യുന്നതല്ല, ക്രിസ്ത്യാനികൾ ബിജെപിയോട് അയിത്തം കാട്ടണമെന്നാണ് സഖ്യകക്ഷികളുടെ താൽപര്യം. താങ്ങുവിലയിലെ തട്ടിപ്പും, ജപ്തിഭീഷണിയും മൂലം കേരളത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കണക്ക് പുറത്തു വിടണം. മാറിമാറി ഭരിച്ചവരുടെ വഞ്ചനയിൽ മനംമടുത്താണ് കർഷകൻ ബിജെപിയിൽ പ്രതീക്ഷ വയ്‌ക്കുന്നത്.
ക്രിസ്ത്യൻ സഹോദരങ്ങൾ ഭൂരിപക്ഷമായ വടക്കുകിഴക്കും ഗോവയും ബിജെപിയാണ് ഭരിക്കുന്നത്. ‘ഇരട്ട എഞ്ചിൻ സർക്കാർ’ നടപ്പാക്കിയ വികസനങ്ങൾക്കാണ് ജനം വോട്ടു ചെയ്തത്. ക്രിസ്ത്യൻ ദേവാലയം അടിച്ചുതകർത്ത ഛത്തിസ്ഗഡിൽ കോൺഗ്രസാണ് ഭരിക്കുന്നതെന്ന് മറക്കരുത്. ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പാരമ്പര്യത്തിന്റെ അപൂർവ സ്മാരകം ഒറ്റയടിക്ക് മോസ്ക് ആയി മാറിയപ്പോൾ മൗനം പാലിച്ചവരാണ് ക്രിസ്ത്യാനികളുടെ വക്താക്കളായി ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. സാമൂഹ്യവിരുദ്ധർ നടത്തുന്ന ഒറ്റപ്പെട്ട അക്രമങ്ങളുടെ ഉത്തരവാദിത്വം നരേന്ദ്രമോദിക്കാണെന്ന് പുലമ്പുന്നവർ കേരളത്തിൽ പ്രധാനമന്ത്രിയുടെ വർദ്ധിക്കുന്ന ജനപ്രീതിയിൽ പരിഭ്രാന്തി പൂണ്ടവരാണ് എന്നും വി മുരളീധരൻ പറഞ്ഞു.
Comments