ദമാസ്കസ് : ഐ എസ് വധു ഷമീമ ബീഗത്തിനെതിരെ വെളിപ്പെടുത്തലുമായി 20 വയസ്സുള്ള യസീദി ലൈംഗിക അടിമ . താൻ ഐ എസിൽ നിന്ന് മാറിയെന്നും , നിഷ്കളങ്കയാണെന്നും കാട്ടാനുള്ള ഷമീമയുടെ ശ്രമങ്ങളെ പാടെ പൊളിക്കുന്നതാണ് യസീദി യുവതിയുടെ വെളിപ്പെടുത്തൽ . ഷമീമ ഐ എസിലായിരുന്നപ്പോൾ ചാവേർ ആക്രമണങ്ങളിലും , തോക്കുകളുടെ പരിശീലനത്തിലും ചുക്കാൻ പിടിച്ചതായി യുവതി പറയുന്നു .
ദി സൺ ന്യൂസ് പേപ്പറിനായി നോർത്ത് കുർദിസ്ഥാനിൽ ഡോക്യുമെന്ററി നിർമ്മാതാവ് അലൻ ഡങ്കൻ യസീദി ലൈംഗിക അടിമയുമായി അഭിമുഖം നടത്തിയിരുന്നു . ഇതിനിടെയാണ് യുവതിയുടെ വെളിപ്പെടുത്തൽ .
ഷമീമ തീവ്രവാദ പരിശീലന ക്യാമ്പിന്റെ (സ്റ്റുഡന്റ്സ് ഓഫ് ശരിയ എന്ന് വിളിക്കപ്പെടുന്ന) ഭാഗമായിരുന്നുവെന്ന് യുവതി പറയുന്നു. അതിൽ തോക്കുകളും , ആത്മഹത്യാ ബെൽറ്റുകളും ഉപയോഗിക്കാൻ അവരെ പഠിപ്പിച്ചു. ആ ‘താൽക്കാലിക സ്കൂളിൽ’ ഐഎസ് ഭീകരർ രാവിലെ മുതൽ വൈകിട്ട് വരെ പരിശീലനം നേടുകയും, നൽകുകയും ചെയ്തു . മാത്രമല്ല അവിടെ ഷമീമ ശരിയത്ത് നിയമത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളിൽ പങ്കെടുക്കുകയും ചെയ്തു . സിറിയയിലെ ദേർ എസോറിലെ പരിശീലന ക്യാമ്പിൽ വെച്ചാണ് ഷമീമ ബീഗത്തെ താൻ കണ്ടത്.
ഷമീമയുടെ പുതിയ വ്യക്തിത്വം വ്യാജമാണെന്നും അവർ മുന്നറിയിപ്പ് നൽകി. “ഇത് ബീഗത്തിന്റെ വ്യാജമുഖമാണ്. ഐഎസ് എങ്ങനെ ചിന്തിക്കുന്നുവെന്നും അവരുടെ ശരിയ ആശയങ്ങളോട് എത്രമാത്രം വിശ്വസ്തരാണെന്നും ഞാൻ മനസ്സിലാക്കുന്നു.അവർ ഐഎസിൽ ഇല്ലെങ്കിലും അവർക്ക് തുറന്ന മാനസികാവസ്ഥയുണ്ടെന്ന് ഞാൻ കരുതുന്നില്ല, എനിക്ക് ഉറപ്പുണ്ട്. അവർ പറയുന്നത് വ്യാജ വസ്തുതകളാണ്, ഐഎസിലെ സ്ത്രീകൾ ഒരിക്കലും മാറില്ല, അവർ വിശ്വസിക്കുന്നതിൽ അവർ ഇപ്പോഴും വിശ്വസിക്കുന്നു.
തന്റെ സഹോദരിയെ വിറ്റ ഒരു ജർമ്മൻ യജമാനനുമായി ഷമീമ സൗഹൃദത്തിലായിരുന്നു. ഷമീമയെ ഇത്ര വ്യക്തമായി ഓർക്കാൻ ഒരു കാരണം തനിക്കും അവളെപ്പോലെ തന്നെ തീവ്രവാദ പരിശീലന ക്യാമ്പിൽ പങ്കെടുക്കേണ്ടി വന്നതാണ്. തന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിനു ശേഷം ഷമീമ ബീഗം ഐഎസിന്റെ ക്രൂരമായ ‘സദാചാര പോലീസിൽ’ ചേർന്നിരുന്നു . അവൾ ഒരു കലാഷ്നിക്കോവ് ആക്രമണ റൈഫിൾ കൈവശം വച്ചിരുന്നു . ഷമീമ ചാവേർ ബോംബിംഗ് വസ്ത്രങ്ങൾ തുന്നാൻ സഹായിച്ചതായും യുവതി പറയുന്നു
താനൊരു വീട്ടമ്മയാണെന്ന് ഷമീമ അവകാശപ്പെട്ടിരുന്നുവെങ്കിലും, ഷമീമ സജീവ ഐഎസ് തീവ്രവാദി തന്നെയാണ് . ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടാനും ചാവേർ ആക്രമണം നടത്താനും ചാവേർ ബോംബർമാരെ പ്രേരിപ്പിക്കുന്ന പ്രസംഗങ്ങൾ ഷമീമ നടത്തിയിരുന്നുവെന്നും യുവതി പറയുന്നു. .
Comments