മുംബൈ : പ്രഭാത നടത്തത്തിന് ഇറങ്ങിയ യുവതിയ്‌ക്ക് അമിത വേഗത്തിലെത്തിയ കാറിടിച്ച് ദാരുണാന്ത്യം. ദാദർ മാട്ടുംഗ സ്വദേശി രാജലക്ഷ്മി രാം കൃഷ്ണനാണ് മരണപ്പെട്ടത്. ടെക്നോളജി കമ്പനിയായ ആൾട്രൂയിസ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ആയിരുന്നു രാജലക്ഷ്മി. വോർളി മിൽക്ക് ഡയറിക്ക് സമീപമാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ അടുത്തുള്ള പോഡാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമിത വേഗത്തിൽ എത്തിയ കാർ യുവതിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീഴുകയായിരുന്നു രാജലക്ഷ്മി. വീഴ്ചയിൽ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. അപകടത്തെത്തുടർന്ന് കാർ ഡ്രൈവർക്കും പരിക്കേറ്റു. അപകടത്തിന് പിന്നാലെ പ്രദേശവാസികൾ ചേർന്ന് കാർ ഡ്രൈവറായ സുമേർ മെർച്ചന്റിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സുമർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. ഡിവൈഡറിലിടിച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് സുമർ പോലീസിന് നൽകിയിരിക്കുന്ന മൊഴി. കേസിൽ യുവാവിനെതിരെ ചുമത്തേണ്ട വകുപ്പുകൾ പൊലീസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. മുംബൈ മാരത്തണിൽ അടക്കം സ്ഥിരം പങ്കെടുക്കുന്ന വ്യക്തിയായിരുന്നു രാജലക്ഷ്മി.
Comments