പത്തനംതിട്ട: പത്തനംതിട്ട പൂങ്കാവിലെ പെട്രോൾ പമ്പിൽ നാലംഗ സംഘത്തിന്റെ അതിക്രമത്തിൽ ജീവനക്കാരന് മർദ്ദനം. ഇന്ധനം നിറയ്ക്കുന്നത് വൈകിയെന്ന് ആരോപിച്ചാണ് ജീവനക്കാരനെ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ് പ്രമാടം സ്വദേശി കെ എസ് ആരോമലിനെ പോലീസ് അറസ്റ്റ് ചെയ്തു.
അക്രമി സംഘത്തിൽ ഉണ്ടായിരുന്നവരിൽ ഒരാൾ പമ്പിൽ പെട്രോൾ അടിക്കാനെത്തി. കറന്റ് പോയതിനാൽ ഇടപാടുകളിൽ വന്ന താമസം പമ്പിൽ തിരക്കുണ്ടാകുന്നതിനിടയാക്കി. ജനറേറ്റർ ഓൺ ആയി വരുന്നതിന് രണ്ട് മിനിറ്റെടുക്കുമെന്ന് പമ്പ് ജീവനക്കാരൻ പറഞ്ഞു. തുടർന്ന് ഗൂഗിൾ പേ വഴി പണം നൽകിയിട്ടും കാത്തിരിക്കണോ എന്ന് ആക്രോശിച്ചുകൊണ്ട് നാലംഗ സംഘം ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.
ആദ്യം ഒരു ജീവനക്കാരനെ തള്ളി താഴെയിട്ട അക്രമി സംഘം ഓഫീസിൽ നിന്ന് ഇറങ്ങി വന്ന മാനേജരുടെ തലയിൽ മർദ്ദിച്ചു. മറ്റൊരാളെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെയും അക്രമികൾ തിരിഞ്ഞു. ഇതിനിടെ പമ്പ് ഉടമ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ പോലീസെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കെ എസ് ആരോമലിനെ കസ്റ്റഡിയിലെടുക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് തട്ടുകട ഉടമയെ മർദ്ദിച്ച കേസിലെ പ്രതിയാണ് ആരോമൽ.
Comments