ഇസ്ലാമാബാദ് : പാകിസ്താനിൽ ഭക്ഷണത്തിനായി ആളുകൾ കൊള്ളയടിക്കുന്നു . ദാരിദ്ര്യവും , കഷ്ടപ്പാടും വർദ്ധിക്കുന്ന സാഹചര്യത്തിലാണിത് . പാകിസ്താനികൾ ഗോതമ്പിനും മാവിനും വേണ്ടി ട്രക്കുകൾ കൊള്ളയടിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . അടുത്തിടെ പഞ്ചാബിലും ഇസ്ലാമാബാദിലും ആളുകൾ ഗോതമ്പുമായി എത്തിയ ട്രക്ക് കൊള്ളയടിച്ചു . വാഹനങ്ങളിൽ നിന്ന് ഗോതമ്പ് സഞ്ചികൾ കൊള്ളയടിക്കുന്നവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.
‘ആളുകൾ തട്ടിയെടുക്കാൻ തുടങ്ങിയിരിക്കുന്നു. ഡ്രൈവർമാരും വാഹങ്ങളിലുള്ളവരും കൊല്ലപ്പെടുന്നു. ആളുകൾ മാവ് കൊള്ളയടിക്കാൻ തുടങ്ങിയിരിക്കുന്നു. സ്ഥിതി നിയന്ത്രണാതീതമായി. ‘ വീഡിയോ റെക്കോർഡ് ചെയ്യുന്നയാൾ പറയുന്നു.
ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, ഒരു ജനക്കൂട്ടം ഗോതമ്പ് ചാക്ക് നിറച്ച ട്രക്ക് കൊള്ളയടിക്കുന്നത് കാണാം. പഞ്ചാബിലെ ലാഹോറിലേതാണ് ഈ വീഡിയോ . പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും ഇത്തരത്തിൽ കൊള്ളയടി നടന്നിരുന്നു.
കുട്ടികൾ മുതൽ സ്ത്രീകൾ വരെ ഗോതമ്പ് ചാക്കുകളുമായി ഓടുന്നത് വീഡിയോയിൽ കാണാം. പാകിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ അരാജകത്വത്തിന് വഴിവെക്കുന്നത്. ഭക്ഷണത്തിനും പാനീയത്തിനും വേണ്ടി ആളുകൾ കൊള്ളയടിക്കുന്നതും കലഹിക്കുന്നതുമായ ഇത്തരം വീഡിയോകൾ ദിനംപ്രതി രംഗത്ത് വന്നുകൊണ്ടിരിക്കുന്നു. പാകിസ്ഥാൻ രൂക്ഷമായ ക്ഷാമം നേരിടുന്നു. മാവും പയറും പച്ചക്കറികളും എണ്ണയും പഴങ്ങളും ഇന്ന് ജനങ്ങളുടെ ബജറ്റിൽ ഇല്ല . വിശപ്പ് സഹിക്കാനാകാതെ ജീവനൊടുക്കുന്നവരുമുണ്ട്.
അടുത്തിടെ, സുർജാനി ടൗണിൽ ഒരു കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, അതിൽ രണ്ട് വയസ്സുകാരി മരിച്ചു. മറ്റെല്ലാ കുടുംബാംഗങ്ങളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം പാകിസ്ഥാനിലെ പഞ്ചാബിലെ നരോവലിൽ ഒരു തൊഴിലാളി തന്റെ രണ്ട് കുട്ടികളോടൊപ്പം കനാലിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു.
Comments