കടലിൽ അപ്രത്യക്ഷമാകുന്ന ശിവക്ഷേത്രം.. ഒരിടവേള കഴിഞ്ഞാൽ വീണ്ടും പ്രത്യക്ഷമാകുന്ന അപൂർവ പ്രതിഭാസം . അറബിക്കടലിന്റെയും കംബായ് ഉൾക്കടലിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് സ്തംഭേശ്വർക്ഷേത്രം. ചില സമയങ്ങളിൽ ഈ ക്ഷേത്രം അപ്രത്യക്ഷമാകും എന്ന പ്രത്യേകതയാണ് ആളുകളെ അതിശയിപ്പിക്കുന്നത്.
ഗുജറാത്തിലെ വഡോദരയുടെ പ്രാന്തപ്രദേശമായ കവി കംബായ് എന്ന സ്ഥലത്ത് കടലിൽ അപ്രത്യക്ഷമാവുകയും വീണ്ടും വെള്ളത്തിൽ നിന്ന് ഉയർന്നു വരുന്നതുമായ അപൂർവ പ്രതിഭാസം നടക്കുന്ന ക്ഷേത്രമാണ് സ്തംഭേശ്വർ മഹാദേവ ക്ഷേത്രം. ഈ ശിവക്ഷേത്രം കാണാനെത്തുന്നത് ലോകമെമ്പാടുമുള്ള തീർത്ഥാടകരാണ്
ഏകദേശം 150 ൽ അധികം വർഷം പഴക്കമുള്ള ശിവക്ഷേത്രമാണ് സ്തംഭേശ്വർ മഹാദേവ ക്ഷേത്രം. വേലിയേറ്റ സമയങ്ങളിൽ ക്ഷേത്രം പൂർണമായും കടലിൽ മുങ്ങുകയും വേലിയിറക്കത്തിൽ കടലിൽ നിന്ന് ഉയർന്നുവരികയും ചെയ്യും. എല്ലാ ദിവസവും കടലിൽ മുങ്ങി പോവുകയും വീണ്ടും പ്രേത്യക്ഷമാകുകയും ചെയ്യുന്ന ശിവക്ഷേത്രമായതിനാൽ, ഇന്ത്യയിലെ അപ്രത്യക്ഷമാകുന്ന ശിവക്ഷേത്രം എന്നാണ് ഇതറിയപ്പെടുന്നത്.
വേലിയിറക്കത്തിൽ ക്ഷേത്രം പ്രത്യക്ഷപ്പെടുന്ന സമയത്താണ് തീർത്ഥാടകർക്ക് പ്രവേശനം ഉള്ളത്. ഈ ശിവക്ഷേത്രത്തിന്റെ ഐതിഹ്യം പതിനെട്ട് പുരാണങ്ങളിൽ ഒന്നായ സ്കന്ദപുരാണത്തിൽ പറയുന്നുണ്ട്.
ഹൈന്ദവരുടെ 18 പുരാണങ്ങളിൽ ഏറ്റവും വലുതാണ് സ്‌കന്ദപുരാണം. ശിവന്റെയും പാർവതിയുടെയും മകനായ കാർത്തികേയന്റെ ലീലകളാണ് സ്‌കന്ദപുരാണത്തിൽ പറയുന്നത്. ശിവപുത്രനായ മുരുകൻ ദേവാസുര യുദ്ധത്തിൽ താരകനെ വധിച്ചു. പരമേശ്വര ഭക്തനായ താരകാസുരനെ വധിച്ചതിനാൽ മുരുകന് പിന്നീട് മനക്ലേശമുണ്ടായി. ഇതറിഞ്ഞ ദേവൻമാർ മുരുകനെ ആശ്വസിപ്പിച്ചു. മറ്റുള്ളവരുടെ നാശത്തിന് കാരണമാകുന്നവനെ നിഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും ശിവലിംഗം സ്ഥാപിച്ച് പൂജ ചെയ്താൽ മനസിന് ശാന്തത ലഭിക്കുമെന്നും മുരുകനോട് ദേവൻമാർ പറഞ്ഞു. ഇതനുസരിച്ച് ശിവപാർവതീ പുത്രനായ മുരുകൻ സ്ഥാപിച്ചതാണ് സ്തംഭേശ്വർ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നാണ് വിശ്വാസം.
അതിരാവിലെയുള്ള വേലിയിറക്ക സമയങ്ങളിലാണ് ക്ഷേത്രം കാണാനും പ്രവേശിക്കിക്കാനും സാധിക്കുകയുള്ളൂ. ക്ഷേത്രത്തിന്റെ ശാന്തവും സമാധാനപരവുമായ ചുറ്റുപാടിൽ ധ്യാനിക്കാനും കഴിയും. വിസ്മയ കാഴ്ചകൾ നേരിട്ട് കാണാനും പ്രകൃതിയോട് അടുത്ത് ഇരിക്കാനും കടൽ ആർത്തിരമ്പുന്ന ശബ്ദം ആസ്വദിക്കാനും നിരവധിപേരാണ് നാനാഭാഗത്തു നിന്നു ഇവിടെ എത്തിച്ചേരുന്നത്
Comments