ന്യൂഡൽഹി: വിവരാകാശ നിയമത്തിന്റെ ഓൺലൈൻ പോർട്ടലുകൾ മൂന്ന് മാസത്തിനുള്ളിൽ എല്ലാ ഹൈക്കോടതികളിലും സ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം. 2005-ലെ വിവരാവകാശ നിയമത്തിന്റെ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിന് ഓൺലൈൻ സൗകര്യങ്ങൾ സഹായിക്കുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരും അടങ്ങിയ ബെഞ്ചാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്.
സുപ്രീം കോടതിയുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകൾ തപാൽ മുഖേനയാണ് ഫയൽ ചെയ്തിരുന്നത്. ഡൽഹി, മദ്ധ്യപ്രദേശ്, ഒഡീഷ ഹൈക്കോടതികൾ ഇതിനായി വെബ് പോർട്ടലുകൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. ഹൈക്കോടതികൾ ഒരു ഓൺലൈൻ വിവരാവകാശ പോർട്ടൽ ഇപ്പോഴും സ്ഥാപിക്കാത്തതിൽ സിജെഐ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. കോടതിയുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷകൾ ഫയൽ ചെയ്യുന്നതിനായി സുപ്രീം കോടതി ഓൺലൈൻ പോർട്ടൽ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഹൈക്കോടതികളിലും ജില്ലാകോടതിയിലും വിവരാവകാശ അപേക്ഷകൾ ഇ-ഫയലിങ് ചെയ്യാൻ ഓൺലൈൻ പോർട്ടൽ സ്ഥാപിക്കാൻ സംവിധാനം വേണമെന്ന ഹർജി സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഭരണ നിയന്ത്രണത്തിലുള്ള ജില്ലാ ജുഡീഷ്യറിയിലെ വിവരാവകാശ പോർട്ടലുകളെ സംബന്ധിച്ച് ചീഫ് ജസ്റ്റിസിൽ നിന്ന് ഭരണപരമായ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.വിവരാവകാശ അപേക്ഷകൾക്ക് ഓൺലൈൻ ഫയൽ ചെയ്യാൻ സാധിക്കാത്തത് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് പ്രവാസി ലീഗൽ സെൽ എന്ന എൻജിഒ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
Comments